ADVERTISEMENT

എരുമേലി ∙ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിൽ ആരംഭിച്ച വിവിധ വികസന പദ്ധതികൾ പാതി വഴിയിൽ. കോടികൾ ചെലവഴിച്ച് നിർമാണം നടത്തി ഉദ്ഘാടനം ചെയ്ത പദ്ധതികളാണ് സാങ്കേതിക പ്രശ്നങ്ങളുടെ നൂലാമാലകളിൽ കുടങ്ങി പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ കിടക്കുന്നത്. വൃദ്ധസദനം മുതൽ ക്രിമറ്റോറിയം വരെയുള്ള വിവിധ പദ്ധതികൾ സാങ്കേതികക്കുരുക്കിന്റെയും നിർമാണത്തിലെ പ്രശ്നങ്ങളും മൂലം പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ പ്രതിസന്ധിയിൽ തുടരുന്നത്.

ക്രിമറ്റോറിയം  ഇതുവരെ പുക കണ്ടില്ല
സർക്കാർ ഏജൻസിയായ ‘ജ്വാല’ ആണ് 2020 ൽ 40ലക്ഷം രൂപ ചെലവിൽ കവുങ്ങുംകുഴിയിൽ ഗ്യാസ് ക്രിമറ്റോറിയം നിർമാണം പൂർത്തിയാക്കി പഞ്ചായത്തിനു കൈമാറിയത്. ഡമ്മി പരീക്ഷണത്തിനു ശേഷം ഉദ്ഘാടനവും നടത്തി. എന്നാൽ ഇതുവരെ ഒരു മൃതദേഹം പോലും ഇവിടെ സംസ്കരിക്കാൻ കഴിഞ്ഞിട്ടില്ല. ഉദ്ഘാടനത്തിനു ശേഷം ഇരുമ്പൂന്നിക്കര വാർഡിലെ അതിദരിദ്ര വിഭാഗത്തിൽപെട്ട ഒരാൾ മരിച്ചപ്പോൾ ഗ്യാസ് ക്രിമറ്റോറിയത്തിൽ സംസ്കരിക്കാൻ ശ്രമിച്ചു. എന്നാൽ ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തിപ്പിക്കുന്നതിൽ വൈദഗ്ധ്യം ഉള്ള ജീവനക്കാർ നടത്തിയ പരിശോധനയിൽ സങ്കേതിക പിഴവ് ഉണ്ടെന്നും തകരാർ പരിഹരിക്കാതെ പ്രവർത്തിപ്പിച്ചാൽ അപകടം ഉണ്ടാകുമെന്നും അറിയിച്ചു.

ഇതോടെ ഇവിടെ സംസ്കാരം നടത്താനുള്ള ശ്രമം ഉപേക്ഷിച്ചു. അന്നുമുതൽ ക്രിമറ്റോറിയം അടച്ചിട്ടിരിക്കുകയാണ്. 2.5 ലക്ഷം രൂപ കൂടി ലഭിക്കാനുണ്ടെന്ന് നിർമാണ ഏജൻസി കത്ത് നൽകിയതിനെ തുടർന്ന് പഞ്ചായത്ത് ഇടപെട്ട് ഇതിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്നം പരിഹരിച്ചിട്ടും ഇപ്പോഴും പ്രവർത്തനം ആരംഭിക്കാനായിട്ടില്ല.

എരുമേലി ടിബിക്ക് സമീപം റവന്യുവകുപ്പ് നിർമിച്ച വില്ലേജ് ഓഫിസ് കെട്ടിടം.
എരുമേലി ടിബിക്ക് സമീപം റവന്യുവകുപ്പ് നിർമിച്ച വില്ലേജ് ഓഫിസ് കെട്ടിടം.

വില്ലേജ് ഓഫിസ് നിയമക്കുരുക്കിൽ
44 ലക്ഷം ചെലവഴിച്ചാണ് ടിബിയോട് ചേർന്ന് വില്ലേജ് ഓഫിസ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ഇതിന്റെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതിനു കാരണം നിയമ തടസ്സങ്ങളാണ്. വില്ലേജ് ഓഫിസ് സ്ഥാപിച്ച സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് സ്വകാര്യ വ്യക്തി കേസ് നൽകിയതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. ടിബി ഉൾപ്പെടുന്ന ഒരു ഏക്കർ വസ്തുവിൽ നിന്ന് 18 സെന്റ് വസ്തു കലക്ടർ ഏറ്റെടുത്താണ് വില്ലേജ് ഓഫിസ് നിർമിച്ചത്. എന്നാൽ ഈ സ്ഥലത്തിന്റെ രേഖകൾ പശ്ചിമ ദേവസ്വത്തിന്റെ പേരിൽ ആണെന്നതു ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചത്.

എരുമേലി പഞ്ചായത്ത് കവുങുംകുഴിയിൽ നിർമിച്ച അറവുശാല.
എരുമേലി പഞ്ചായത്ത് കവുങുംകുഴിയിൽ നിർമിച്ച അറവുശാല.

സ്ലോട്ടർ ഹൗസ് 35 ലക്ഷം രൂപ പാഴായി
ജില്ലയിൽ തന്നെ അപൂർവം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാണ് ആധുനിക സ്ലോട്ടർ ഹൗസ് ഉള്ളത്. 2008 ൽ 35 ലക്ഷം രൂപ ചെലവിൽ നിർമിച്ച ആധുനിക സ്ലോട്ടർ ഹൗസ് ഉള്ളത്. അതിൽ ഒന്നാണ് എരുമേലി പഞ്ചായത്ത്. എന്നാൽ ഭരണ സമിതികൾ മാറിമാറി വന്നെങ്കിലും ഇതിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായി മൃഗങ്ങളെ കശാപ്പ് ചെയ്യണമെന്നതാണു ചട്ടം. ഇത് പ്രവർത്തനം ആരംഭിച്ചാൽ അനധികൃത കശാപ്പുകൾക്ക് എതിരെ നടപടി സ്വീകരിക്കാൻ കഴിയും.

വൃദ്ധസദനം നയം മാറ്റം വിന
ഒരു കോടി രൂപ ചെലവഴിച്ച് നിർമാണം നടത്തി ആവശ്യമായ ഫർണിച്ചറും വാങ്ങി ഉദ്ഘാടനവും നടത്തിയ വൃദ്ധസദനം സർക്കാർ നിലപാട് മാറ്റം മൂലം ഒരു ദിവസം പോലും തുറന്നു പ്രവർത്തിച്ചിട്ടില്ല. ചെമ്പകപ്പാറയിലാണ് പഞ്ചായത്ത് ഇതിനായി സ്ഥലം വാങ്ങിയത്. 2005– 2010 ൽ വൃദ്ധസദനത്തിന്റെ നിർമാണം പൂർത്തിയാക്കി. 30 പുരുഷൻമാർക്കും 30 സ്ത്രീകൾക്കും താമസിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയത്. ഇവിടെ ആവശ്യമായ കട്ടിലും മെത്തയും അടക്കം ലക്ഷങ്ങളുടെ ഫർണിച്ചറും വാങ്ങി. ഉദ്ഘാടനവും നടത്തി പ്രവർത്തനം ആരംഭിക്കാനായി നടപടികൾ തുടങ്ങിയപ്പോഴാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ നേരിട്ട് അനാഥാലയങ്ങളും വൃദ്ധസദനങ്ങളും നടത്താൻ പാടില്ലെന്ന് സർക്കാർ ഉത്തരവ് ഇറങ്ങിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അമിത സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇത്തരം സ്ഥാപനങ്ങൾ സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്ത് നടത്തണമെന്നാണ് ചട്ടം. ഇതോടെ വൃദ്ധസദനത്തിനു പൂട്ട് വീണു. ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ഫർണിച്ചറും നശിക്കുകയാണ്.

English Summary:

Multiple Panchayat development projects, despite being inaugurated, remain non-operational due to technical issues and construction flaws. This article highlights the impact of these incomplete projects on communities and raises concerns about the use of public funds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com