ആര് കുഴി അടക്കും ? ഒടുവിൽ തർക്കം പരിഹരിച്ചു
Mail This Article
വെള്ളാവൂർ ∙ ലാക്കൽപടി -വെള്ളാവൂർ റോഡ് നിർമാണത്തിനിടെയുണ്ടായ തർക്കം പരിഹരിച്ചു. ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡിന്റെ ഇരുവശവും പൈപ്പ് സ്ഥാപിച്ച ഭാഗം അടയ്ക്കുന്നതു സംബന്ധിച്ചായിരുന്നു തർക്കം. ഒന്നര മാസമായി നിർത്തിവച്ച റോഡ് നിർമാണം അടുത്തയാഴ്ച പുനരാരംഭിക്കും. പിഎംജിഎസ്‌വൈ പദ്ധതി വഴിയാണു റോഡ് നവീകരിക്കുന്നത്. ഇതിനായി 12.84 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
6.6 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ 2.2 കിലോമീറ്റർ ദൂരം കങ്ങഴ പഞ്ചായത്തിലും ബാക്കി ഭാഗം വെള്ളാവൂർ പഞ്ചായത്തിലുമാണ്. കങ്ങഴ പഞ്ചായത്തിലെ പൈപ്പിട്ട ഭാഗം അടയ്ക്കാൻ റോഡ് കരാറുകാരൻ തയാറാകാതെ വന്നതാണു പ്രതിസന്ധിക്കു കാരണം.
കഴിഞ്ഞ ദിവസം ജനപ്രതിനിധികൾ, ജലഅതോറിറ്റി, പിഎംജിഎസ്‌വൈ ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ ചേർന്നു നടത്തിയ ചർച്ചയിൽ 2.2 കിലോമീറ്റർ ദൂരത്തെ ഒരു വശം ജലജീവൻ പദ്ധതിയുടെ കരാറുകാരനും മറ്റേ ഭാഗം റോഡ് കരാറുകാരനും അടയ്ക്കാൻ തീരുമാനിച്ചു. മഴ മൂലം തടസ്സപ്പെട്ട മെറ്റൽ വിരിക്കലും ഇതിനോടനുബന്ധിച്ചു തുടങ്ങും. വെള്ളാവൂർ പഞ്ചായത്തിലെ 400 മീറ്റർ ദൂരം കൂടി ജലജീവൻ പദ്ധതി പൈപ്പ് സ്ഥാപിക്കാനുണ്ട്.