നെഹ്റു ട്രോഫി ഫൈനൽ: ചുണ്ടൻ വള്ളങ്ങളുടെ അമരത്ത് കുമരകത്തിന്റെ കരുത്ത്
Mail This Article
കുമരകം ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ഫൈനലിൽ മത്സരിച്ച 4 ചുണ്ടൻ വള്ളങ്ങളുടെയും അമരം കാത്തത് കുമരകത്തുകാർ.ഫൈനലിൽ വിജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനിൽ ഒന്നാം അമരത്ത് തുഴഞ്ഞതു കുമരകം കല്ലുപുരയ്ക്കൽ പ്രസന്നനായിരുന്നു. രണ്ടാം സ്ഥാനം നേടിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനിൽ ഒന്നാം അമരം കായ്പുറം രാജീവും. മൂന്നാം സ്ഥാനം നേടിയ കുമരകംകാരുടെ സ്വന്തം ചുണ്ടനായ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തിൽ ഒന്നാം അമരം സുരേഷ് നാഷ്ണാന്തറയായിരുന്നു.
നടുഭാഗത്തിൽ കുമരകംകാരായ വിജീഷ്, ഷിജു, സാബു, അനൂപ് എന്നിവരും അമരക്കാരായി തുഴഞ്ഞു.നാലാം സ്ഥാനം നേടിയ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനിൽ ഒന്നാം അമരം സതീഷ് കരിവേലിയും രണ്ടാം അമരം സുരേഷ് കരിവേലിയും മൂന്നാം അമരം അഭിജിത് അയ്യനാട്ടുശേരിയുമായിരുന്നു. നിരണം ചുണ്ടനിൽ ഒന്നാം തുഴക്കാരനായി കുമരകം സ്വദേശിയായ ദീപക് പൊന്നപ്പൻ കരീത്രയും നടുഭാഗത്തിൽ ഒന്നാം തുഴക്കാരനായി അജീഷ് മാവലശേരിയും ഉണ്ടായിരുന്നു.നടുഭാഗത്തിന് വിജയിക്കാൻ കഴിയാതെ വന്നതിന്റെ നിരാശ ഉണ്ടെങ്കിലും കുമരകംകാരൻ ഒന്നാം അമരത്ത് നിന്ന കാരിച്ചാൽ ചുണ്ടൻ വിജയിച്ചതിലും മറ്റ് ചുണ്ടൻ വള്ളങ്ങളെ നിയന്ത്രിച്ചതും നാട്ടുകാരാണെന്ന സന്തേഷത്തിലാണു കുമരകത്തെ വള്ളംകളി പ്രേമികൾ.