മാലിന്യവും കാടും, നെഹ്റു പാർക്ക് പരിസരം വൃത്തിഹീനം; മാലിന്യത്തിന് ‘പാർക്കാൻ’ ഒരിടം
Mail This Article
കോട്ടയം ∙ ഇഴജന്തുക്കൾക്കാണോ നാട്ടുകാർക്കാണോ ഈ പാർക്കെന്ന് ചോദിച്ചാൽ കുറ്റം പറയരുത്. നാഗമ്പടം നെഹ്റു പാർക്കിന്റെ പരിസരം കാടുകയറി. മൂക്കുപൊത്താതെ ഇവിടെ ഇരിക്കാനാകില്ല. നഗരത്തിലെ മാലിന്യം കനാലിൽ അടിഞ്ഞ് കരിഓയിൽ പോലെയായി. കൊതുകുശല്യം കാരണം ഇവിടെ ഇരിക്കാനാകില്ല.ഒട്ടേറെ ജനങ്ങൾ എത്തുന്നയിടമാണ് നാഗമ്പടത്തുള്ള പാർക്ക്. പാർക്കിന്റെ പ്രവർത്തനസമയം വൈകിട്ട് 4 മുതൽ 8 വരെയാണ്. പാർക്കിന് തൊട്ടുചേർന്നുള്ള ഫിഷ് ഗാലറിയും നഗരസഭാ മൈതാനവും കാണാൻ കഴിയാത്ത വിധത്തിൽ കാടുമൂടി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഇവിടേക്കു വലിച്ചെറിഞ്ഞിട്ടുണ്ട്. മൈതാനത്ത് തുമ്പൂർമുഴി മാതൃകയിലുള്ള 30 കംപോസ്റ്റ് പ്ലാന്റുകളുണ്ട്. പക്ഷേ, പ്രയോജനമില്ല.
അതിൽ കാട്ടുകോവലും പുല്ലും പടർന്നു കയറിയിരിക്കുന്നു. നഗരസഭ ലക്ഷങ്ങൾ മുടക്കിയാണ് കംപോസ്റ്റ് പ്ലാന്റുകൾ നിർമിച്ചത്. ഒരെണ്ണം പോലും പ്രവർത്തിക്കുന്നില്ല. നഗരത്തിലെ മലിനജലം ഇവിടെ ഓടകൾ വഴി എത്തി കനാലായി പാർക്കിനും ഫിഷ് ഗാലറിക്കും ഇടയിലൂടെ ഒഴുകി മൈതാനത്തിന് വശത്തുകൂടി ബസ് സ്റ്റാൻഡ് കടന്ന് റെയിൽ പാളങ്ങൾക്ക് അടിയിലൂടെ മീനച്ചിലാറ്റിലെത്തുകയാണ്. എന്നാൽ ഇപ്പോൾ മാലിന്യം അടിഞ്ഞു ചെളിയായി ഒഴുക്കും നിലച്ചു. മൈതാനത്തിന് വശത്ത് കനാലിലേക്ക് രാത്രി ശുചിമുറി മാലിന്യം ഒഴുക്കിവിടുന്നുണ്ട്. മാലിന്യമുക്ത നവകേരളം ജനകീയ ക്യാംപെയ്ൻ ആരംഭിച്ച് അധികൃതർ അതിന് പിറകേ പായുമ്പോഴും ഇവിടം മാലിന്യമുക്തമാക്കാൻ നടപടിയില്ല.