താമരശ്ശേരി ജ്വല്ലറി കവർച്ച; മുഖ്യ പ്രതി പിടിയിൽ
Mail This Article
താമരശ്ശേരി∙ ടൗണിൽ പൊലീസ് സ്റ്റേഷന് സമീപത്തെ റന ജ്വല്ലറിയിൽ നിന്ന് 50 പവന്റെ ആഭരണങ്ങൾ കവർച്ച നടത്തിയ കേസിലെ മുഖ്യ പ്രതി പൂനൂർ പാലം തലക്കൽ നവാഫ് (27) അറസ്റ്റിൽ. പള്ളിപ്പുറത്തെ വാടക ഫ്ലാറ്റിൽ നിന്നാണ് കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ 157 ഗ്രാം സ്വർണം കൂട്ടു പ്രതിയായ സഹോദരൻ തൊട്ടടുത്ത് വാടകയ്ക്ക് താമസിച്ച വീട്ടിൽ നിന്ന് കണ്ടെത്തി. പ്രതിയുടെ സഹോദരൻ നാസറും സുഹൃത്തും ഉൾപ്പെടെ രണ്ട് പേരെ കൂടി പിടികിട്ടാനുണ്ട്. ഡിസംബർ 28ന് ഈങ്ങാപ്പുഴയിലെ കുന്നുമ്മൽ ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമര് തുരന്ന് 500 ഗ്രാം വെള്ളി ആഭണങ്ങളും 10000 രൂപയും കവർച്ച നടത്തിയതും ഇതേ സംഘമാണെന്ന് പൊലീസ് പറഞ്ഞു.
2020ൽ താമരശ്ശേരിയിൽ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരു മാസം നവാഫ് ജയിലിൽ കഴിഞ്ഞിരുന്നു. പ്രതിയും സഹോദരനും നിലവിൽ താമരശ്ശേരി കോരങ്ങാട് കെപി ചിപ്സ് എന്ന കട നടത്തുകയാണ്. മുൻ കുറ്റവാളികളെ പറ്റിയുള്ള അന്വേഷണത്തിലാണ് നവാഫിനെ കുറിച്ച് സൂചന ലഭിച്ചത്.
ഡിവൈഎസ്പി പി.പ്രമോദ്, ഇൻസ്പെക്ടർമാരായ ഒ.കെ.പ്രദീപ്, എ.സായൂജ് കുമാർ, എസ്ഐമാരായ കെ.ജിതേഷ്, പി.രാജീവ് ബാബു, പി.ബിജു, ഷിബിൽ ജോസഫ്, പി.ഷാജി, എഎസ്ഐമാരായ വി.അഷ്റഫ്, ടി.സജീവ്, എസ്.ഡി.ശ്രീജിത്ത്, ഹരിദാസൻ, സീനിയർ സിപിഒമാരായ എൻ.എം.ജയരാജൻ, പി.പി.ജിനീഷ്, കെ.കെ.അജിത്ത്,കെ.സിൻജിത്്, ഷൈജു, ഷിനോജ്, പി.പി.രാകേഷ്, സൈബർ സെൽ അംഗങ്ങളായ എസ്ഐ സത്യൻ കാരയാട്, ശ്രീജിത്ത്, റിജേഷ്,ടി.നൗഷാദ്,ഷബിൻ,ജുറൈജ്, ലിനീഷ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ മാസം 24 നാണ് ജ്വല്ലറിയുടെ ചുമര് തുരന്ന് മോഷണം നടത്തിയത്.