ADVERTISEMENT

പയ്യോളി ∙ മത്സ്യ വിൽപനക്കാരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. പിടിച്ചെടുത്ത വിൽപന ഉപകരണങ്ങൾ മത്സ്യ വിൽപനക്കാർ ആരോഗ്യ വിഭാഗത്തിന്റെ ലോറിയിൽ നിന്നു തിരിച്ചെടുത്തു. ഏറെ സമയം വാക്തർക്കത്തിനും സംഘർഷത്തിനും ഇടയാക്കി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പയ്യോളി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ ഉത്തരവ് മറികടന്ന് നടത്തിയ വഴിയോര മത്സ്യ വിൽപന തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.

വഴിയോര മത്സ്യക്കച്ചവടം നിരോധിച്ചു നേരത്തേ നഗരസഭ ഉത്തരവിട്ടിരുന്നു.എന്നാൽ ബീച്ച് റോഡിൽ വ്യാപകമായ തോതിൽ മത്സ്യ വിൽപന തുടരുകയായിരുന്നു. ഇത് തടയുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി. തുടർന്ന് മത്സ്യവും ഉപകരണങ്ങളും പിടിച്ചെടുത്തു ലോറിയിലേക്ക് കയറ്റി. ഇതോടെ മുൻകൂട്ടി അറിയിച്ചില്ലെന്ന ആരോപണവുമായി വിൽപനക്കാർ ലോറിയിൽ എടുത്തു വച്ച സാധനങ്ങൾ തിരിച്ചെടുത്തു.

ഒരു മണിക്കൂറോളം സംഘർഷം നീണ്ടു. തുടർ നടപടികൾ സ്വീകരിക്കുന്നതിനും പൊലീസിൽ പരാതി നൽകുന്നതിനുമായി ആരോഗ്യ വിഭാഗം പിൻവാങ്ങിയതോടെ സംഘർഷം അയഞ്ഞു. സെക്രട്ടറിയുടെ ഉത്തരവ് അനുസരിച്ച് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ജോലി തടസ്സപ്പെടുത്തുകയും പിടിച്ചെടുത്ത ഉപകരണങ്ങൾ ബലമായി എടുത്തു കൊണ്ടു പോകുകയും ചെയ്തതിനെതിരെ മത്സ്യ വിൽപനക്കാർക്ക് എതിരെ പയ്യോളി പൊലീസിൽ പരാതി നൽകിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

കയ്യേറ്റം നടത്തിയവർക്ക് എതിരെ കർക്കശ നടപടിയെടുക്കുമെന്നും അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ സി.ടി.കെ മേഘനാദൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.പി.പ്രജീഷ് കുമാർ, വൈ.ബി.പ്രശാന്ത്, വർക്കർമാരായ ആർ.കെ.വിനിൽ, ബാബു ചേനോളി, സി.ടി.നസീർ, കെ.പി.മുഹമ്മദ്, ഡ്രൈവർ ഐ.കെ.പ്രജീഷ് നാരായണൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com