ADVERTISEMENT

ഓമശ്ശേരി ∙ കണ്ണങ്കോട് പടവെട്ടി മലയിലെ ചെങ്കൽ ഖനനം തുടരുന്നു; ‌ പ്രദേശവാസികൾ ആശങ്കയിൽ. കനത്ത മഴയിലും ഏക്കർ കണക്കിനു സ്ഥലത്ത് മലമുകളിൽ ഖനനം തുടരുന്നതു പരിസ്ഥിതി ആഘാതത്തിന് ഇടയാക്കുമോയെന്നാണ് ആശങ്ക. കണ്ണങ്കോട് മലയുടെ മറ്റൊരു ഭാഗത്ത് നടന്ന ചെങ്കൽ ഖനനം ശക്‌തമായ പ്രതിഷേധത്തെ തുടർന്നു അധികൃതർ നിർത്തിവയ്പിച്ചിരുന്നു. ഈ ഭാഗത്തോട് ചേർന്നുള്ള പടവെട്ടിമലയിലാണ് ഇപ്പോൾ ചെങ്കൽ ഖനനം സജീവം. കനത്ത മഴയത്തും ഖനനം തുടരുന്നത് മണ്ണിടിച്ചിൽ ഭീഷണി സൃഷ്ടിക്കുന്നു.

ചെങ്കുത്തായ മലയിൽ ഏക്കർ കണക്കിനു പ്രദേശത്താണു ഖനനം. ക്വാറിക്കു താഴെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. ക്വാറിയിൽനിന്നു മഴവെള്ളം കുത്തിയൊലിച്ചെത്തുന്നതും ജനങ്ങളെ ഭീതിയിലാക്കുന്നു. കനത്ത മഴയിൽ വെള്ളം ഒലിച്ചെത്തി ഓമശ്ശേരി പടവെട്ടി മലയിൽ പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറി മതിൽക്കെട്ടുകൾക്കു വിള്ളൽ വീണു. അരീക്കൽ കണ്ണങ്കോട് റോഡിലൂടെ ഒട്ടേറെ ടിപ്പർ ലോറികളാണ് ദിവസവും ചെങ്കല്ലുമായി പോകുന്നത്.  ഇടുങ്ങിയ റോഡിൽ ചെളി നിറഞ്ഞതോടെ ബൈക്ക് യാത്രക്കാർ തെന്നിവീഴുന്നു. ക്വാറിക്കെതിരെ നാട്ടുകാർ പഞ്ചായത്തിനും വില്ലേജ് ഓഫിസർക്കും തഹസിൽദാർക്കും പരാതികൾ നൽകിയിട്ടുണ്ട്. പ്രദേശത്തെ 800 കുടുംബങ്ങൾ ഒപ്പിട്ട ഭീമ ഹർജി കലക്ടർക്ക് സമർപ്പിക്കാനുള്ള തയാറെടുപ്പിലാണു സമര സമിതി. 

പട്ടികജാതി, പട്ടികവർഗക്കാരുടെ വീടുകളും മലയുടെ അടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. ചെങ്കൽ ഖനനം നിയന്ത്രണമില്ലാതെ തുടരുന്നതിൽ ഭീതിയിലാണ് പ്രദേശവാസികൾ‌. അരീക്കൽ, നായാട്ടുപാറ, കാട്ടുമുണ്ട, മങ്ങാട് തുടങ്ങിയ പ്രദേശങ്ങളെ ചെങ്കൽ ഖനനം ബാധിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഖനനം നിർത്തിവയ്ക്കാനുള്ള നടപടി വൈകിയാൽ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com