ADVERTISEMENT

പയ്യോളി∙ ദേശീയപാത വികസനത്തിനു ഭൂമി വിട്ടു നൽകിയ വയോധിക ഉൾപ്പെടെയുള്ള കുടുംബം വീട്ടിൽ കയറാൻ വഴിയില്ലാതെ കുഴങ്ങുന്നു. മൂരാട് ഓയിൽ മില്ലിനു സമീപം കുന്നുമ്മൽ സുശീലയ്ക്കും കുടുംബത്തിനുമാണ് ഈ ദുർഗതി. വീടിന്റെ മുൻവശം ക്രമാതീതമായി മണ്ണിടിച്ചു നിരത്തിയതോടെ വീടു തന്നെ അപകട ഭീഷണിയിലാണ്. ദേശീയപാത വികസനത്തിനായി കുന്നിടിച്ച് നിരത്തിയതോടെയാണ് ഇവർ താമസിക്കുന്ന വീട് റോഡിൽ നിന്ന് 20 മീറ്ററോളം ഉയരത്തിലായത്. വീടിന്റെ മുൻവശത്തെ 12 സെന്റാണ് ഈ കുടുംബം ദേശീയ പാതയ്ക്കായി വിട്ടു നൽകിയത്.  വീട് നിൽക്കുന്നതടക്കം 11 സെന്റ് സ്ഥലമാണ് ഇനി ബാക്കി. വീടിന്റെ മുറ്റമായി അവശേഷിക്കുന്നത് അര മീറ്റർ മാത്രം. 

മുൻ വശത്ത് മുറ്റത്തിന് 5 മീറ്റർ സ്ഥലം ലഭിക്കുമെന്നും സുഗമമായ വഴി ഉണ്ടാകുമെന്നും നേരത്തേ ദേശീയപാത അധികൃതർ ഉറപ്പു നൽകിയിരുന്നതായി കുടുംബം പറയുന്നു. എന്നാൽ വഴി ഇല്ലെന്നു മാത്രമല്ല അശാസ്ത്രീയമായി കുന്നിടിച്ച് നിരപ്പാക്കിയതിലൂടെ വീട് ഏതു നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലുമാണ്. വർഷങ്ങളായി താമസിച്ചു പോന്ന വീട്ടിലേക്കുള്ള വഴിയാണ് നഷ്ടപ്പെട്ടത്. 

വീട്ടിലേക്ക് പോകാൻ വഴിയടഞ്ഞതിനാൽ സുശീല മകൻ സുരേഷ് ബാബുവിന്റെ കൂടെയാണ് താമസം. വഴിയില്ലാത്തതിനാലും സുരക്ഷിതമല്ലാത്ത വീട്ടിൽ കഴിയാൻ ഭയമുള്ളതിനാലും വീടും ശേഷിക്കുന്ന സ്ഥലവും കൂടി സർക്കാർ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ദയനീയാവസ്ഥ വിവരിച്ച് കലക്ടർ, എംഎൽഎ, എംപി, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ഒരു നടപടിയും  ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com