വീഴല്ലേ; അടപ്പില്ലാത്ത ഓടകൾ; സുരക്ഷിതമല്ലാതെ നടപ്പാതകൾ
Mail This Article
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ അടുക്കളയ്ക്കു സമീപത്തെ ഓടയിലെ സ്ലാബ് ഇളകിയതിനാൽ മലിനജലം പഴയ അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡിലേക്കു പരന്നൊഴുകുന്നു. ഇതിനു സമീപത്തെ ശുചിമുറിയുടെ സെപ്റ്റേജ് ടാങ്കിൽ നിന്നും വെള്ളം പുറത്തേക്ക് വരുന്നുണ്ട്. ഇതു രണ്ടിലും ചവിട്ടിയാണ് ആളുകൾ പോകേണ്ടി വരുന്നത്.
രോഗത്തിനു ചികിത്സ തേടിയെത്തി മറ്റൊരു രോഗവുമായി മടങ്ങേണ്ട സാഹചര്യമാണ് ഇവിടെ ഉള്ളതെന്നു ആളുകൾ പറഞ്ഞു. സൗജന്യ ഭക്ഷണത്തിനായി ആളുകൾ കാത്തുനിൽക്കുന്ന ഭാഗത്തേക്കാണ് കനത്ത മഴയിൽ മലിനജലം ഒഴുകി എത്തുന്നത്. വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിച്ചപ്പോഴാണ് ആളുകൾ എവിടെ നിന്നാണ് ഇതു വരുന്നതെന്നു നോക്കിയത്. ഓട നന്നാക്കി സ്ലാബുകൾ നേരാംവണ്ണം സ്ഥാപിച്ചാൽ മാത്രമേ മലിനജലം പരന്നൊഴുകുന്നത് തടയാനാകൂ.
കോട്ടൂളിയിൽ സ്ലാബുമില്ല കൈവരിയുമില്ല
∙ മാവൂർ റോഡിൽ കോട്ടൂളിക്കു സമീപം ഓടയ്ക്കു മുകളിൽ സ്ലാബില്ല. മുള വരെ ഉപയോഗിച്ചാണ് താൽക്കാലിക കൈവരി ഒരുക്കിയത്. ഇതിനു സമീപം ഒരു ഭാഗത്ത് രണ്ടു മൂന്നു സ്ലാബുകൾ കൂട്ടിയിട്ടിട്ടുണ്ട്.
മുഖദാറിലേക്കുള്ള നടപ്പാത
∙ എം.കെ.റോഡ് പടന്നപ്പള്ളിയിൽ നിന്ന് മുഖദാറിലേക്കുള്ള ഇടവഴിയിൽ ഓടയ്ക്കു മുകളിലെ സ്ലാബ് താഴേക്കു വീണു പോയിട്ടു രണ്ടാഴ്ചയായി. സ്ലാബില്ലാത്ത ഭാഗത്ത് അപകട സൂചനയായി മരക്കമ്പുകൾ നിരത്തിയിട്ടുണ്ട്. കോർപറേഷൻ ഓഫിസിൽ പരാതി നൽകിയതായി നാട്ടുകാർ പറഞ്ഞു.
∙ റെയിൽവേ സ്റ്റേഷൻ ആനി ഹാൾ റോഡിലെ നടപ്പാതയിൽ കുറെ ഭാഗത്ത് സ്ലാബ് പോലുമില്ല. ഇതിനാൽ കാൽനട യാത്രക്കാർ ഓടയിലേക്കു വീഴുന്നതായി ആളുകൾ പറഞ്ഞു. പാളയം കല്ലായി റോഡിലേക്കു യാത്രക്കാർ പോകുന്ന വഴിയാണിത്.
∙ കണ്ണൂർ റോഡിൽ പി.ടി.ഉഷ റോഡ് ജംക്‌ഷനു സമീപം നടപ്പാതയിൽ സ്ലാബില്ലാത്ത ഭാഗത്ത് ബോർഡുകളും പ്ലൈവുഡും വച്ചു മറച്ചിരിക്കുകയാണ്. അപകടാവസ്ഥ അറിയാതെ ഇതിലെ വരുന്ന കാൽനട യാത്രക്കാർ കുഴിയിൽ വീഴാനുള്ള സാധ്യത ഏറെയാണ്.
∙ വയനാട് റോഡിൽ ഇംഗ്ലിഷ് പള്ളി ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ഹോസ്പിറ്റലിനു സമീപം നടപ്പാതയിൽ സ്ലാബ് താഴ്ന്നു പോയ ഭാഗത്ത് ടയർ വച്ചിരിക്കുകയാണ്.