കടലുണ്ടിക്കടവ് പാലം അപകടനിലയിൽ; സിമന്റ് അടരുന്നു
Mail This Article
കടലുണ്ടി ∙ സ്പാനിലും തൂണിലും വിള്ളൽ വീണ കടലുണ്ടിക്കടവ് പാലത്തിന് അപകടനില. തീരദേശ പാതയിലെ പാലത്തിന്റെ കടലുണ്ടി ഭാഗത്തെ രണ്ടാം സ്പാനിന്റെ താഴെ സിമന്റ് തേപ്പ് അടർന്നു ഇരുമ്പ് കമ്പികൾ തുരുമ്പെടുത്തു ദ്രവിച്ചു. സ്പാനിൽ വിള്ളലുണ്ടായ കൂടുതൽ ഭാഗം അടർന്നു വീഴുമെന്ന നിലയാണ്. നദിയിൽ വേലിയിറക്ക സമയത്തു മാത്രമേ തൂണുകളുടെ അപകട നില കാണാനാകൂ. എത്രത്തോളം ആഴത്തിൽ തകർച്ചയുണ്ട് എന്നു കണ്ടെത്താൻ വിദഗ്ധ പരിശോധന വേണ്ടി വരും. കാലപ്പഴക്കത്താലും അഴിമുഖത്ത് നിന്നുള്ള ശക്തമായ തിരയടിയിലുമാണ് പാലത്തിന്റെ സിമന്റ് തേപ്പ് അടർന്നു വിള്ളൽ പ്രത്യക്ഷപ്പെട്ടത്.
നേരത്തെ പാലത്തിൽ വിള്ളൽ കാണപ്പെട്ടപ്പോൾ മരാമത്ത് ബ്രിജസ് വിഭാഗം വിദഗ്ധ പഠനത്തിനു കെഎച്ച്ആർഐയെ(കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) സമീപിച്ചിരുന്നു. അവർ നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ബീമിന്റെ സിമന്റ് തേപ്പ് അടർന്ന ഭാഗം പൊട്ടിച്ചെടുത്തു സ്റ്റീൽ നെറ്റ് വിരിച്ചു കോൺക്രീറ്റ് ചെയ്തിരുന്നു. കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച ഭാഗമാണ് വീണ്ടും പൊളിഞ്ഞു വീണത്. അഴിമുഖത്തു നിന്നുള്ള ശക്തമായ തിരയടിയേറ്റ് പാലം സദാസമയവും നനയുന്നതും തീരത്തെ ഉപ്പു കാറ്റ് ഏറ്റുമാണു പെട്ടെന്നു ബലക്ഷയം നേരിടുന്നത്.