കനത്ത നാശം വിതച്ച് മഴയും കാറ്റും; വീടിനു മുകളിൽ മരം വീണു യുവതിക്ക് പരുക്ക്
Mail This Article
ചെറുപുഴ∙ മീന്തുള്ളിയിൽ വീടിനു മുകളിൽ മരം വീണു യുവതിക്ക് പരുക്ക്. കൊച്ചുകരിയിൽ ശോഫിത (31) ആണു പരുക്കേറ്റത്. ഭർത്താവ് അഭിലാഷും, മകനും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണു സംഭവം.
കന്നത്ത മഴയും കാറ്റും പലയിടത്തും നാശം വിതച്ചു. മരം കടപുഴകി വീടുകൾക്കു മേലും വൈദ്യുത ലൈനിലും വീണും ഏറെയും നഷ്ടം സംഭവിച്ചത്. മഴയിൽ 19ാം വാർഡിൽ വീട്ടിലെ കിണർ താണു. പ്രമുഖ സിപിഎം നേതാവായിരുന്ന കുനിച്ചോത്ത് കുമാരന്റെ കുടുംബം താമസിക്കുന്ന വീട്ടിലെ കിണറാണ് തകർന്നത്. വീടിന്റെ കുളിമുറിയുടെ ചുമർ ഭീഷണിയിലാണ്. കുമ്മങ്കോട്ട് കാറ്റിൽ വ്യാപകമായി വൈദ്യുത ലൈനുകൾ തകർന്നു. ഈങ്ങോളി മുക്കിലും കോമത്തു കണ്ടി മുക്കിലും തെങ്ങുകൾ വീണാണ് വൈദ്യുതി ലൈനുകൾ തകർന്നത്.
എടച്ചേരിയിൽ ആലശ്ശേരി കല്ലുപാറേമ്മൽ ബാലന്റെ വീടിന്റെ ഓടുകൾ കാറ്റിൽ പാറിപ്പോയി. ചേലക്കാട്ട് നടുക്കണ്ടിതാഴെ കുനിയിൽ വൈദ്യുതലൈനിനു മുകളിലേക്ക് കമുക് വീണു. ഇയ്യങ്കോട്, കുമ്മങ്കോട് ഭാഗങ്ങളിലെ വൈദ്യുത ലൈനുകളിൽ സംഭവിച്ച തകരാറുകൾ നേരെയാക്കി. മറ്റിടങ്ങളിലെ തകരാറുകൾ ഇന്നു നേരെയാക്കുമെന്നു കെഎസ്ഇബി അറിയിച്ചു.നാദാപുരത്തു ബസ് സ്റ്റാൻഡിനു മുൻപിൽ ഇന്നലെ രാത്രി വൈദ്യുത ലൈൻ പൊട്ടി വീണു. ഭാഗ്യത്തിന് അപകടം ഒഴിവായി.
തെങ്ങ് പൊട്ടിവീണ് വീട് തകർന്നു
നിട്ടൂർ∙ ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞു വീണ് നിട്ടൂർ വടക്കെ മഠത്തിൽ ബാലന്റെ ഓട് മേഞ്ഞ വീട് തകർന്നു. വാർഡ് മെംബർ കെ.പി.ശോഭ സ്ഥലം സന്ദർശിച്ചു.
കോടതിവളപ്പിൽ മരക്കൊമ്പ് പൊട്ടിവീണു
നാദാപുരം∙ 114 വർഷം പഴക്കമുള്ള കല്ലാച്ചി കോടതി വളപ്പിൽ മരങ്ങൾ ഭീഷണി. മജിസ്ട്രേട്ട്, മുൻസിഫ്, പോക്സോ കോടതികൾ പ്രവർത്തിക്കുന്ന വളപ്പിൽ ഇന്നലെ വൈകിട്ട് കൂറ്റൻ മരത്തിന്റെ കൊമ്പ് പൊട്ടി വീണു. അടുത്തുണ്ടായിരുന്ന 2 അഭിഭാഷകർ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. സമീപത്തു തന്നെ കാറുകളും ഉണ്ടായിരുന്നു. ഒരാഴ്ച മുൻപ് പഞ്ചായത്തിന്റെ ശുചിമുറിയുടെ ഭാഗത്തേക്ക് മരക്കൊമ്പ് പൊട്ടി വീണത് ഇപ്പോഴും അതേ പടി കിടക്കുകയാണ്. അപകട മരങ്ങൾ മുറിച്ചു നീക്കണമെങ്കിൽ വനം വകുപ്പിന്റെ വില നിർണയിക്കൽ, പിഡബ്ല്യുഡിയുടെ ലേലം തുടങ്ങി കടമ്പകളേറെ കടക്കണം.