കാലാവസ്ഥാ വ്യതിയാനത്തിൽ ജാതിക്കൃഷിക്ക് തിരിച്ചടി; ഇല പൊഴിയും രോഗം ഗ്രാംപൂവിനു പുതിയ ഭീഷണി
Mail This Article
‘വേനലാണെങ്കിൽ കടുത്തും പോയി, മഴയാണെങ്കിൽ അസമയത്തും വന്നു; രണ്ടാണെങ്കിലും ജാതിയിൽ കായ് പിടിക്കാൻ അനുവദിക്കാതെ പൂക്കളെല്ലാം കൊഴിഞ്ഞുപോയി’–ഒരേയൊരു ജാതിഗ്രാമമായി അറിയപ്പെടുന്ന കൂടരഞ്ഞി പഞ്ചായത്തിലെ മൂന്നാം വാർഡ് പൂവാറംതോട് കല്ലംപുല്ലിലെ കർഷകൻ അഗസ്റ്റിൻ ജോസഫ് ഈ സീസണിലെ കർഷകരുടെ സ്ഥിതി പറയുകയാണ്.കാലാവസ്ഥ വ്യതിയാനത്തിന്റെ തിരിച്ചടി ജാതിക്കർഷകരെ കാര്യമായി ബാധിച്ചു. ഈ നഷ്ടങ്ങൾക്കൊന്നും സർക്കാർ സംരക്ഷണമില്ലെന്നതാണ് കർഷകരെ കുഴക്കുന്നത്. സ്വന്തമായ 60 ഏക്കറിൽ തുടങ്ങി സർക്കാർ നൽകിയ 10 സെന്റിൽ ആദിവാസികൾ വരെ ജാതിഗ്രാമത്തിൽ കൃഷി ചെയ്യുന്നുണ്ട്. ലോകോത്തര ബ്രാൻഡുകൾ വരെ ഈ ജാതിഗ്രാമത്തിൽനിന്നു പുറത്തേക്കു പോകുന്നു. പക്ഷേ, വില അൽപം ഇടിഞ്ഞതും കർഷകരെ ദോഷകരമായി ബാധിക്കുന്നു. നേരത്തെ 360 രൂപ വരെ കിലോഗ്രാമിനു വിലയുണ്ടായിരുന്ന ജാതിക്ക് ഇന്ന് 240 രൂപയിലെത്തി. ആനയും കുരങ്ങും കാരണമുള്ള ഭീഷണി വേറെ.
മിച്ചം വയ്ക്കാനൊന്നും തരാതെ റബർ
∙ ‘2012ൽ റബറിനു 267 രൂപ ലഭിച്ചപ്പോൾ 2024ൽ ലഭിക്കുന്നത് 230 രൂപയാണ്. മെച്ചപ്പെട്ട വില റബറിനു ലഭിക്കുന്നുണ്ടെന്നതു പ്രചാരണം മാത്രമാണ്. വിളവെടുപ്പിനു പണിക്കാരെ കിട്ടാതായപ്പൾ ഉൽപാദനം കുറഞ്ഞതിനാലാണ് ഈ വിലയെങ്കിലും നിലനിൽക്കുന്നത്. 600 രൂപയെങ്കിലും കിട്ടേണ്ട സ്ഥാനത്താണ് ഈ വില –തിരുവമ്പാടിയിലെ റബർ കർഷകനായ ബിജു പുരയിടത്തിൽ പറയുന്നു.പരിചയസമ്പന്നരായ പണിക്കാരെ കിട്ടാത്തതിനാൽ പലയിടത്തും വെട്ട് നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം. പുതിയ തലമുറയിൽനിന്ന് ഈ രംഗത്തേക്ക് ആളുകൾ വരുന്നില്ല. നിലമ്പൂരിലും മറ്റും ബംഗാളികളെ പരിശീലിപ്പിച്ച് റബർ വെട്ടിനു രംഗത്തിറക്കിയതായി കേട്ടു. കോഴിക്കോട് ജില്ലയിൽ ഇതുവരെ അത് ആരംഭിച്ചിട്ടില്ല. 2012ൽ മരമൊന്നിന് ഒരു രൂപയായിരുന്നു വെട്ടുകൂലിയെങ്കിൽ ഇന്ന് 3.50 രൂപയാണ്. റബർ കർഷകർക്ക് മിച്ചം വയ്ക്കാനൊന്നും അവശേഷിക്കാത്ത രീതിയിലാണ് ഇപ്പോൾ കൃഷി നീങ്ങുന്നതെന്ന് ബിജു പറയുന്നു.
കുടുംബത്തിലെ വിവാഹം, വീടുവയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് റബർ കൃഷി സഹായകരമായിരുന്ന കാലം കഴിഞ്ഞു. അരി കിലോഗ്രാമിന് 25 രൂപയായിരുന്ന കാലത്താണ് റബറിന് 267 രൂപ ലഭിച്ചത്. ഇന്ന് അരിവില 60 രൂപയിലെത്തിയിട്ടും റബറിന് 230 രൂപയാണ് കിട്ടുന്നത്. വളമിടീൽ, കാടുവെട്ടൽ തുടങ്ങിയ ചെലവുകളൊക്കെ നടത്തി റബർകൃഷി മുന്നോട്ടുപോകുന്നതിൽ മെച്ചമൊട്ടുമില്ല. റബർ മുറിച്ച് തെങ്ങും കമുകും നടുന്നുവരുടെ എണ്ണം കൂടുന്നുണ്ട്. കൃഷിപ്പണി ചെയ്യേണ്ടല്ലോ എന്ന തോന്നലിലാണ് ഈ മാറ്റം. എന്നാൽ, രോഗബാധ തെങ്ങിനെയും കമുകിനെയും കീഴടക്കുന്നു. റബറിലും രോഗം വ്യാപിക്കുന്നുണ്ട്. 500 മരമുണ്ടെങ്കിൽ 5 വർഷം കൊണ്ട് 400 ആയി കുറയുന്ന രീതിയിൽ റബറിനെ രോഗം കീഴ്പ്പെടുത്തുന്നുണ്ട്.
കാലാവസ്ഥയുടെ ഇരയായി ഗ്രാംപൂവും
കാലാവസ്ഥ വ്യതിയാനത്തിന്റെ പിടിയിൽ ഗ്രാംപൂവും അമരുകയാണ്. മഴ കൂടിയ അവസരങ്ങളിൽ ഇല പൊഴിയുന്ന രോഗമാണ് പുതിയ ഭീഷണി. ചെറുപ്രായത്തിലേ പൂക്കൾ കൊഴിയും. 2018നു ശേഷമാണ് ഇതു കണ്ടുവരുന്നത്. ഇതുകാരണം വിളവിലും ഗണ്യമായ കുറവുണ്ട്. 25% വരെ വിളവു കുറയുന്നു. ഗ്രാംപൂ ഒരു കിലോ പറിച്ചെടുക്കാൻ 50 രൂപയാണ് കൂലി. അതിനും ആളെ കിട്ടാതായി. സമയത്തിനു പറിച്ചെടുത്തില്ലെങ്കിൽ പ്രയോജനമില്ല. ഐഐഎസ്ആർ വികസിപ്പിച്ചെടുത്ത മരുന്നു തളിച്ച് ഗ്രാംപൂ കൊഴിച്ചെടുക്കുകയാണ് കർഷകനായ ഇല്ലിക്കൽ ജോസഫ്. 4 വർഷമായി ഇതു വിജയകരമായി ചെയ്തുവരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതുപയോഗിക്കുന്നതിനാൽ രോഗങ്ങളും കുറവാണ്. ഈ മരുന്ന് സ്വന്തം നിലയ്ക്ക് കൂടുതൽ മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ജോസഫ്.