ADVERTISEMENT

കോഴിക്കോട്∙ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കിടെ 42 പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നത്. പേരാമ്പ്ര പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ അൻപതോളം കുട്ടികൾക്കു മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രത്യേക ക്യാംപ് നടത്തുകയാണ്.

സ്കൂൾ കിണർ വെള്ളത്തിന്റെ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും പരിശോധനയ്ക്കു മുൻപ് ക്ലോറിനേഷൻ നടത്തിയതു കൊണ്ടാണെന്നു പരാതിയുണ്ട്. സ്കൂൾ തുറക്കുന്നതിനു മുൻപു വീണ്ടും കിണറും തൊട്ടടുത്ത കൂൾബാറിലെ കിണറും പരിശോധിക്കണമെന്നാണ് ആവശ്യം. പയ്യോളി, കൊമ്മേരി, കുന്നമംഗലം എന്നിവിടങ്ങളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയിലെ മഞ്ഞപ്പിത്ത കണക്ക്: സെപ്റ്റംബർ 6ന്– 5 പേർക്ക്, 7നു–2, 8നു– 3, 9ന്– 9, 10നു 11, 11നു 3, 12ന് 9പേർക്ക്

ചങ്ങരോത്ത് പഞ്ചായത്തിൽ 150 പേർക്ക്
കടിയങ്ങാട് ∙ ചങ്ങരോത്ത് പഞ്ചായത്തിൽ 150 പേർക്ക് മഞ്ഞപ്പിത്തം. കഴിഞ്ഞ ദിവസം വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 50 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരുമായി ബന്ധപ്പെട്ട ആളുകൾക്കും രോഗം കണ്ടെത്തിയത്. അതേസമയം, രോഗബാധ പൂർണമായി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് സർവകക്ഷി യോഗം വിളിച്ച് സംഭവം ചർച്ച ചെയ്തു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബോധവൽക്കരണ പരിപാടി നടത്താൻ തീരുമാനിച്ചു. മൈക്ക് പ്രചാരണവും ലഘുലേഖ വിതരണവും നടത്തും. പഞ്ചായത്തിലെ കൂൾബാറുകളിലും ഹോട്ടലുകളിലും ശീതള പാനീയങ്ങളും സിപ് അപ്പ് തുടങ്ങിയ വസ്തുക്കളും വിൽക്കുന്നത് നിരോധിച്ചു. പള്ളി, അമ്പലം എന്നിവിടങ്ങളിൽ ആഘോഷ പരിപാടികളിൽ ഭക്ഷണം നൽകുന്നത് ഒഴിവാക്കാൻ നിർദേശം നൽകി. വിവാഹം അടക്കമുള്ള പരിപാടികളിലും ഭക്ഷണം നൽകുന്നത് ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ വേണം. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, മെഡിക്കൽ ഓഫിസർ ഇ.വി.ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ എ.ടി.പ്രമീള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.

പകരുന്ന വിധം
അസുഖമുള്ള രോഗിയുടെ മലം മൂലം മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് അസുഖം പകരുന്നത്. രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്നു രോഗം പകരാൻ സാധ്യതയുണ്ട്; വ്യക്തിശുചിത്വം കുട്ടികളിലും അനിവാര്യം.
ലക്ഷണങ്ങൾ
അമിതമായ ക്ഷീണം, പനി, വയറുവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം എന്നിവ ലക്ഷണങ്ങളാണ്.
പ്രതിരോധ വഴി
കുടിവെള്ളം തിളപ്പിച്ചാറ്റിയ ശേഷം മാത്രം കുടിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുൻപും മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ നന്നായി വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകണം.

English Summary:

Over 150 people, including students, have contracted jaundice in Kozhikode district, Kerala, prompting the Health Department to investigate and implement preventive measures. The outbreak, concentrated in Perambra and Changaroth, is suspected to be linked to contaminated water or food. This article provides details on the situation, symptoms of jaundice, and crucial prevention tips.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com