ശുചിമുറി മാലിന്യ സംസ്കരണം; ബിൽഗേറ്റ്സിന്റെ പദ്ധതിയും പോയി
Mail This Article
കോഴിക്കോട് ∙ ശുചിമുറി മാലിന്യ സംസ്കരണത്തിനു 36 കോടി രൂപ ചെലവഴിച്ച് ബിൽഗേറ്റ്സ് ഫൗണ്ടേഷൻ കോഴിക്കോട്ട് നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതിയിൽ നിന്ന് അവർ പിന്മാറിയതായി സൂചന. ഈ പദ്ധതി തിരുവന്തപുരത്തേക്കു മാറ്റിയെന്നാണ് അറിയുന്നത്. ബിൽഗേറ്റ്സ് ഫൗണ്ടേഷൻ അവരുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു കോഴിക്കോട് നഗരത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതി സരോവരത്താണു മുൻപു തീരുമാനിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് മേയർ ബീന ഫിലിപ്, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സെക്രട്ടറി കെ.യു.ബിനി എന്നിവരുമായി ബിൽഗേറ്റ്സ് ഫൗണ്ടേഷൻ പ്രതിനിധി ചർച്ച നടത്തിയിരുന്നു. നിലവിൽ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്ന സരോവരത്ത് ഇതോടനുബന്ധിച്ച് ഇവരുടെ എഫ്എസ്ടിപി കൂടെ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, പിന്നീട് കോർപറേഷൻ അധികൃതരുടെ ഭാഗത്തു നിന്ന് ആവശ്യമായ തുടർ നടപടി ഉണ്ടാകാതിരുന്നതിനാലാണ് ബിൽഗേറ്റ്സ് ഫൗണ്ടേഷൻ പദ്ധതി തിരുവനന്തപുരത്തേക്ക് മാറ്റിയതെന്നാണു കോർപറേഷൻ യുഡിഎഫ് കൗൺസിൽ പാർട്ടി നേതാക്കൾ ആരോപിക്കുന്നത്.
കോർപറേഷൻ സ്ഥലം അനുവദിക്കുക മാത്രം ചെയ്യേണ്ടിയിരുന്ന പദ്ധതിയാണ് നഷ്ടമായത്. തീർത്തും സൗജന്യമായാണ് ബിൽഗേറ്റ്സ് ഫൗണ്ടേഷൻ 36 കോടി രൂപയുടെ പദ്ധതി ഇവിടെ നടപ്പാക്കാൻ തീരുമാനിച്ചത്. ഈ പദ്ധതി കോഴിക്കോടിനു നഷ്ടപ്പെട്ടതു സംബന്ധിച്ച് കോർപറേഷൻ ഭരണാധികാരികൾ വിശദീകരിക്കണമെന്നു യുഡിഎഫ് കൗൺസിൽ പാർട്ടി നേതാക്കളായ കെ.സി.ശോഭിതയും കെ.മൊയ്തീൻകോയയും ആവശ്യപ്പെട്ടു. കോർപറേഷൻ ഭരണകൂടത്തിന്റെ നിരുത്തരവാദ സമീപനത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും യുഡിഎഫ് കൗൺസിൽ പാർട്ടി നേതാക്കൾ പറഞ്ഞു.
അതേസമയം, പദ്ധതി ഇവിടെ നിന്നു മാറ്റിയതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണു കോർപറേഷൻ അധികൃതർ പറയുന്നത്. ആവശ്യമായ ചർച്ച നടത്തി പോയ ശേഷം ബിൽഗേറ്റ്സ് ഫൗണ്ടേഷൻ അധികൃതർ വിവരം അറിയിച്ചില്ലെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു.