ദേശീയപാത നിർമാണം: വീടുകളിൽ വെള്ളം കയറുന്നു; ആശങ്കയൊഴിയാതെ നാട്ടുകാർ
Mail This Article
വടകര∙ ചോറോട് ദേശീയപാത നിർമാണത്തിൽ നാട്ടുകാരുടെ ആശങ്ക ദൂരീകരിക്കണമെന്ന് ആവശ്യം. സർവീസ് റോഡിന്റെ വീതി കുറച്ചതിലും ഓവുചാൽ നിർമിക്കാത്തതിലും ജനകീയ സമിതി പ്രതിഷേധിച്ചു. കിഴക്കു ഭാഗത്തെ സർവീസ് റോഡിനു വീതി കുറവാണ്. നേരത്തേ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടായില്ല. പ്രദേശത്തെ വെള്ളമൊഴുക്ക് പടിഞ്ഞാറു നിന്നു കിഴക്കോട്ടേക്കാണ്. അത് അറിയാതെ നടത്തിയ നിർമാണ പ്രവൃത്തി മൂലം മഴയിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറുകയുണ്ടായി.
നാട്ടുകാരുമായി സംസാരിച്ച് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം മാത്രമേ പ്രവൃത്തി തുടങ്ങുകയുള്ളൂ എന്നാണ് കരാർ കമ്പനി ഷാഫി പറമ്പിൽ എംപിക്കും കെ.കെ.രമ എംഎൽഎയ്ക്കും നൽകിയ ഉറപ്പ്. എന്നാൽ അത് ലംഘിച്ചാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. സർവീസ് റോഡിന് ലോക്കൽ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾക്ക് കടന്നു പോകാൻ വീതി പോരാ. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ, മെംബർ കെ.കെ.റിനീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സർവീസ് റോഡിന്റെ പ്രവൃത്തി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ഓവുചാലിന്റെയും സർവീസ് റോഡിന്റെയും കാര്യത്തിൽ തീരുമാനം ഉണ്ടായതിന് ശേഷം പ്രവൃത്തി പുനരാരംഭിച്ചാൽ മതിയെന്ന് കരാർ കമ്പനിയോട് ആവശ്യപ്പെട്ടു.