അഴിമതിരഹിതമാക്കാൻ പുതിയ നിർദേശങ്ങൾ; തൊഴിലുറപ്പു പ്രവൃത്തികളിൽ സ്തംഭനാവസ്ഥ
Mail This Article
കീഴരിയൂർ∙ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിർമാണപ്രവൃത്തികൾ അഴിമതിരഹിതമാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുതുടങ്ങിയതോടെ നിർമാണപ്രവൃത്തികൾ സ്തംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്തിരുന്ന നിർമാണ പ്രവൃത്തികളുടെ ടെൻഡർ നടപടികളിൽ മാറ്റം വരുത്തി ഇറങ്ങിയ സർക്കാർ ഉത്തരവാണ് സ്തംഭനാവസ്ഥയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ബ്ലോക്ക് തലത്തിൽ ടെൻഡർ ചെയ്യാനാണ് പുതിയ നിർദേശം.
നേരത്തെ ഇതു പഞ്ചായത്തുകൾ ഓരോ പ്രവൃത്തിയും പ്രത്യേകമായി ടെൻഡർ ചെയ്ത് സാധന സാമഗ്രികൾ സമാഹരിച്ച് തൊഴിലാളികളെ ഉപയോഗിച്ചു നടപ്പാക്കിവരികയായിരുന്നു. ഇങ്ങനെ ധാരാളം കോൺക്രീറ്റ് റോഡുകളും ആട്ടിൻ കൂട്, കോഴി കൂട്, കാലിത്തൊഴുത്ത് എന്നിവയും നിർമിച്ചിരുന്നു. ഇതിന് പകരമായാണ് ബ്ലോക്ക് തലത്തിൽ എല്ലാ പഞ്ചായത്തുകളിലെയും പ്രവൃത്തികൾ ഒന്നിച്ചുചേർത്ത് സിമന്റ്, മെറ്റൽ, കമ്പി തുടങ്ങിയ നിർമാണ സാമഗ്രികൾ ഓരോന്നായി ടെൻഡർ ചെയ്യുന്ന രീതി നടപ്പാക്കണമെന്നു നിർദേശിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ നിർദേശ പ്രകാരമാണ് ഇങ്ങനെ പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇതു തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവൃത്തികളെ പ്രതികുലമായി ബാധിച്ചുകഴിഞ്ഞു. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഈ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
ഗുണഭോക്താക്കളുടെ ഭൂമിയിൽ പ്രവൃത്തി നടത്താതെ അർഹതയില്ലാത്തവർക്ക് സേവനം നടത്തിയതായും കരാറുകാർക്ക് അർഹമല്ലാത്ത സഹായങ്ങൾ പഞ്ചായത്ത് ഭരണസമിതികൾ ചെയ്തുകൊടുക്കുന്നതായും സർക്കാരിനു റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കിയത്.