പുഷ്പന് അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങൾ
Mail This Article
കോഴിക്കോട്∙ കൂത്തുപറമ്പ് സമരപോരാളി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പനെ(53) അവസാനമായി ഒരുനോക്കുകാണാൻ യൂത്ത് സെന്ററിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിനാളുകൾ. കണ്ണൂരിൽനിന്ന് ഒരു മാസം മുമ്പാണ് പുഷ്പനെ നഗരത്തിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയത്. വൈകുന്നേരം വിടപറഞ്ഞ പുഷ്പന്റെ മൃതദേഹം ഇന്നലെ വൈകീട്ട് 7നാണ് യൂത്ത് സെന്ററിലേക്കു മാറ്റിയത്.അന്ത്യോപചാരമർപ്പിക്കാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, മറ്റു നേതാക്കളായ പി.ജയരാജൻ, സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനൻ, എംഎൽഎമാരായ കാനത്തിൽ ജമീല, അഹമദ് ദേവർകോവിൽ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.
വസീഫ്, ജില്ലാ പ്രസിഡന്റ് എൽ.ജി.വിജീഷ്, ജില്ലാ സെക്രട്ടറി പി.സി.ഷൈജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് തുടങ്ങിയവർ എത്തി. ഇന്ന് രാവിലെ 8ന് മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്കു കൊണ്ടുപോകും. ജില്ലയിൽ 8.15ന് എലത്തൂർ, 8.30ന് പൂക്കാട്, 8.45ന് കൊയിലാണ്ടി, 9ന് നന്തി, 9.15ന് പയ്യോളി, 9.30ന് വടകര, 9.45ന് നാദാപുരം റോഡ് എന്നിവിടങ്ങളിൽ വിലാപയാത്ര എത്തിച്ചേരും.കൂത്തുപറമ്പ് സമരപോരാളി പുഷ്പന്റെ വിയോഗത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചിച്ചു.