ക്വാറി മാഫിയ മർദിച്ച് അവശനാക്കി; പരാതി നൽകാനെത്തിയത് ആംബുലൻസിൽ
Mail This Article
മലപ്പുറം ∙ സഹോദരന്റെ മക്കളും ക്വാറി – മണ്ണ് മാഫിയയും ചേർന്ന് മർദിച്ചതുമൂലം അനങ്ങാൻ പോലും വയ്യാത്ത അവസ്ഥയിലെത്തിയിട്ടും കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകാൻ ഒളവട്ടൂർ പുതിയേടത്തുപറമ്പിലെ കെ.ടി.മൂസ എത്തി. പ്രതികൾക്കെതിരെ കൊണ്ടോട്ടി പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ആരോപിച്ചാണ് ഭാര്യയ്ക്കും 3 മക്കൾക്കുമൊപ്പം മനുഷ്യാവകാശ സംഘടനയായ ‘നാട്ടൊരുമ’യുടെ സഹായത്തോടെ മൂസ കലക്ടേറ്റിലും എസ്പി ഓഫിസിലും എത്തിയത്. ആംബുലൻസിലാണ് മൂസ വന്നത്. പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കലക്ടർ വി.ആർ.വിനോദ് ഉറപ്പുനൽകി.
കഴിഞ്ഞ 6ന് രാവിലെ 9ന് ആയിരുന്നു ഒളവട്ടൂർ കുന്നത്തൊടിയിൽ വച്ച് 13കാരനായ മകൻ മുഹമ്മദ് ഫലാഹിന്റെ കൺമുന്നിലിട്ടു മാരകായുധങ്ങളുമായി എത്തിയ 8 അംഗ സംഘം മൂസയെ മർദിച്ചത്. മൂസയുടെ ഇരു കൈകാലുകൾ ഒടിഞ്ഞുതൂങ്ങി. ഇടതുകാലിനു വെട്ടേൽക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂസ, കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. സഹോദര മക്കളും മണ്ണ് മാഫിയ സംഘവുമാണ് തന്നെ മർദിച്ചതെന്നു മൂസ പറയുന്നു.
കുന്നത്തൊടിയിൽ തന്റെ പേരിലുള്ള 16 സെന്റ് ഭൂമി കുറഞ്ഞ വിലയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് ബന്ധുക്കളടങ്ങുന്ന സംഘം കാലങ്ങളായി ഉപദ്രവിക്കാറുണ്ടെന്ന് മൂസ പറഞ്ഞു. ശല്യം കാരണം വീട് മാറേണ്ട അവസ്ഥയുണ്ടായി. 8 പേർ ചേർന്ന് മർദിച്ചിട്ടും 3 പേരെ മാത്രമാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തതെന്നും മൊഴിയെടുക്കണമെങ്കിൽ, മൂസയോട് സ്റ്റേഷനിൽ വരണമെന്ന് ആവശ്യപ്പെട്ടെന്നും നാട്ടൊരുമ ഭാരവാഹി കെ.ശിവദാസ് പറഞ്ഞു.