നവകേരള സദസ്സിന് സ്കൂൾ ബസ്: സ്കൂളിന്റെ ഗേറ്റ് പൂട്ടിയിട്ട് എംഎസ്എഫ്
Mail This Article
കോട്ടയ്ക്കൽ∙ തിരൂരങ്ങാടി മണ്ഡലത്തിലെ നവകേരള സദസ്സിന് സ്കൂൾ ബസ് വിട്ടുകൊടുക്കാൻ തീരുമാനിച്ചതിനെതിരെ എടരിക്കോട് പികെഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ എംഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം. രാവിലെ 11.30ന് സ്കൂൾ വിടാനായിരുന്നു അധികൃതരുടെ തീരുമാനം. ആദ്യ ട്രിപ്പിൽ വിദ്യാർഥികളെ കൊണ്ടുപോയശേഷം ബസ് സ്കൂളിൽ തിരിച്ചെത്തിച്ച് നവകേരള സദസ്സിന് വിട്ടുകൊടുക്കാനുള്ള തീരുമാനവും അധികൃതർ എടുത്തിരുന്നു. ഇതിനെതിരെ മണ്ഡലം എംഎസ്എഫ് കമ്മിറ്റി പ്രവർത്തകർ പ്രതിഷേധവുമായി സ്കൂളിലെത്തുകയായിരുന്നു.
എംഎസ്എഫ് പ്രവർത്തകർ സ്കൂളിന്റെ ഗേറ്റ് പൂട്ടിയിട്ടു. പൊലീസെത്തിയാണ് ഗേറ്റ് തുറന്നത്. പിന്നീട്, സ്കൂൾ അധികൃതരും പൊലീസുമായി പ്രവർത്തകർ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ 12.45നാണ് സ്കൂൾ വിട്ടത്. സംസ്ഥാന സെക്രട്ടറി പി.എ.ജവാദ്, വി.എ.വഹാബ്, ഹർഷദ് പരപ്പനങ്ങാടി, സലാഹുദ്ദീൻ തെന്നല, റബീഹുദ്ദീൻ, മുൻഷിർ തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി. ഹൈക്കോടതി നിർദേശത്തിന്റെ പകർപ്പുമായാണ് എംഎസ്എഫ് പ്രവർത്തകർ സ്കൂളിലെത്തിയത്. 20 ബസ് വിട്ടുകൊടുക്കാൻ ഷെഡ്യൂൾ ചെയ്തതായാണ് അറിവ്. അതേസമയം, നവകേരള സദസ്സ് നടക്കുന്നതിനാൽ വിദ്യാർഥികൾക്ക് യാത്രാദുരിതം അനുഭവപ്പെടാതിരിക്കാനാണ് സ്കൂൾ നേരത്തേ വിടാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കോട്ടയ്ക്കൽ മണ്ഡലത്തിലെ നവകേരള സദസ്സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് യാത്രാദുരിതം ഇല്ലാതിരിക്കാൻ സമീപത്തെ മറ്റ് സ്കൂളുകളും ഉച്ചയ്ക്കുശേഷം പ്രവർത്തിച്ചില്ല.