കാണികളുടെ കയ്യടി വാങ്ങി ആശാനും ശിഷ്യരും
Mail This Article
തിരൂർ ∙ ശിഷ്യർ 26 പേരും ചെമ്പട താളത്തിൽ മൂന്നാം കാലം കൊട്ടിത്തുടങ്ങി. പിന്നെ മേളം നാലാം കാലത്തിലേക്കും അഞ്ചിലേക്കും കത്തിക്കയറിയതോടെ ഒപ്പം മേളമിട്ട് അഭിമാനത്തോടെ നിന്ന യുവാവായ ആശാനും കാണികളുടെ കയ്യടി വാങ്ങി. തൃപ്രങ്ങോട് ശിവക്ഷേത്ര പരിസരത്ത് നടന്ന അയ്യപ്പൻവിളക്ക് പന്തലിലായിരുന്നു കാഴ്ച. 23 വയസ്സുകാരനായ തൃപ്രങ്ങോട് ഉണ്ണിക്കൃഷ്ണ മാരാരുടെ ശിഷ്യർ പഞ്ചാരിമേളം അവതരിപ്പിക്കുകയായിരുന്നു ഇവിടെ.
കുട്ടികളായ ശിഷ്യരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പ്രായത്തിൽ ഗുരുവിനെക്കാൾ മൂത്തവരായ ശിഷ്യരുമുണ്ടായിരുന്നു. ശുകപുരം രഞ്ജിത്ത് നടത്തുന്ന വാദ്യകലാക്ഷേത്രത്തിലെ വിദ്യാർഥികളും ആശാനുമാണ് ഇവർ. പത്താം വയസ്സിൽ ശുകപുരം ദിലീപിൽനിന്നാണ് ഉണ്ണിക്കൃഷ്ണ മാരാർ വാദ്യകലയിൽ പഠനം തുടങ്ങിയത്. ഇപ്പോൾ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ എംഎ മലയാളം പഠിക്കുന്നു.ഇതിനിടയിലാണ് വാദ്യകലാക്ഷേത്രത്തിൽ അധ്യാപകനായി എത്തിയത്. ശനിയും ഞായറുമടക്കം ഒഴിവുള്ള ദിവസങ്ങളിലാണ് കല പകർന്നു നൽകുന്നത്.