ADVERTISEMENT

പെരിന്തൽമണ്ണയ്ക്കടുത്തു മണ്ണാർമലയിൽ 2008ൽ ക്ഷീരകർഷകർക്കായി വേറിട്ടൊരു സംരംഭം തുടങ്ങി. മണ്ണാർമല ക്ഷീരോൽപാദക സഹകരണ സംഘത്തിൽനിന്നു മിൽമയ്ക്കു പാൽ നൽകുന്നതിനു പുറമേ മറ്റൊരു ‘ഡയറക്ട് മാർക്കറ്റിങ്’ സംവിധാനംകൂടി. കർഷകരിൽനിന്ന് പാൽ നേരിട്ട് ആവശ്യക്കാരുടെ വീടുകളിലെത്തിക്കും. 2014 മുതൽ ഈ പ്രവർത്തനങ്ങൾക്കായി മണ്ണാർമല മിൽക് ആൻഡ് അഗ്രോ പ്രൊഡ്യൂസർ കമ്പനിയും രൂപീകരിച്ചു. ആദ്യകാലത്ത് ഒരു ഓട്ടോറിക്ഷ ഉപയോഗിച്ചായിരുന്നു പാൽ എത്തിച്ചിരുന്നതെങ്കിൽ ഇന്ന് 25 ഓട്ടോകളിലാണു വിതരണം. നിലവിൽ 200 കർഷകരിൽനിന്നായി ദിവസം ശരാശരി 1500 ലീറ്റർ പാൽ ശേഖരിച്ച് 3,000 വീടുകളിലെത്തിക്കുന്നു. സ്കൂളുകളിലേക്കും നൽകുന്നു. ലീറ്ററിന് 8 രൂപവീതം കർഷകന് അധികലാഭവും. 

ഈ ക്ഷീരവിപ്ലവ കഥയിലെ നായകൻ ഇന്ന് സർവീസിൽനിന്നു വിരമിക്കുന്ന കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ജാഫർ കെ.കക്കൂത്ത് ആണ്. അദ്ദേഹം പെരിന്തൽമണ്ണ സബ് ട്രഷറിയിൽ ജൂനിയർ സൂപ്രണ്ട് ആയി ജോലി ചെയ്യുന്ന കാലത്താണ് ഈ കൂട്ടായ്മയ്ക്കു തുടക്കമിട്ടത്. ജോലിയ്ക്കപ്പുറം സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണു കാരണം.

ജില്ലാ ട്രഷറി ഓഫിസറായിരിക്കെ 3 വർഷം മുൻപ് അദ്ദേഹം കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്ററുടെ തസ്തികയിലേക്കു ഡപ്യൂട്ടേഷന് അപേക്ഷിച്ചതും ഇതേ സാമൂഹികസേവന താൽപര്യം കൊണ്ടു തന്നെ. വിരമിച്ചാലും നാടിനായുള്ള സേവനം തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.  

കാൽനൂറ്റാണ്ട് കാലം ഗ്രന്ഥശാലാ പ്രസിഡന്റ്
25 വർഷമായി മണ്ണാറമല വിദ്യാപോഷിണി ഗ്രന്ഥശാലയുടെ പ്രസിഡന്റാണു ജാഫർ. 2006ൽ മികച്ച സംഘാടനത്തിനുള്ള നെഹ്റു യുവകേന്ദ്ര ദേശീയ അവാർഡ് നേടി. രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിൽനിന്നാണ് ജാഫർ അവാർഡ് ഏറ്റുവാങ്ങിയത്. ഇതേ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണു ക്ഷീരോൽപാദക സംഘവും പിന്നീടു കമ്പനിയും ആരംഭിച്ചത്. നബാർഡിന്റെ സഹായത്തോടെയായിരുന്നു പ്രവർത്തനം. 

ഇതിനു പുറമേ കേന്ദ്ര സർക്കാർ പദ്ധതികൾ ഉപയോഗിച്ച് നാട്ടിൽ 100 സ്വാശ്രയസംഘങ്ങൾ ആരംഭിച്ചതും 25 വീടുകളിൽ മഴവെള്ളസംഭരണികൾ സ്ഥാപിച്ചതുമൊക്കെ മറ്റ് ഉദാഹരണം. പെരിന്തൽമണ്ണ ട്രഷറിയിൽ 4000 പുസ്തകങ്ങളടങ്ങുന്ന ലൈബ്രറി സ്ഥാപിച്ചതും അദ്ദേഹം അവിടെ ജോലി ചെയ്യുന്ന കാലത്താണ്. 

അമ്മക്കരുതലുള്ള മനസ്സ്
കണക്കുകളിൽ കണിശതയുള്ള അച്ഛന്റെ മനസ്സായിരുന്നു ട്രഷറിക്കാലത്തെങ്കിൽ കുടുംബശ്രീയിലെത്തിയപ്പോൾ അത് അമ്മയുടെ കരുതലിലേക്കു മാറി. നാട്ടിലെ പ്രവർത്തനം കുടുംബശ്രീയിലും വഴികാട്ടിയായി. പദ്ധതികൾ ജില്ലാ ആസൂത്രണ സമിതികളിൽ അവതരിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് അവ യാഥാർഥ്യമാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ജില്ലയിലെ കുടുംബശ്രീക്കു പുത്തനുണർവായി. 

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ.പണിക്കരുടെ മകനും സാമൂഹിക പ്രവർത്തനത്തിലെ തന്റെ ഗുരുവുമായ എൻ.ബാലഗോപാലുമായുള്ള പരിചയം അദ്ദേഹം കുടുംബശ്രീക്കു വേണ്ടി ഉപയോഗിച്ചു. പിഎംജി ദിശ എന്ന കേന്ദ്ര പദ്ധതി വഴി 25,000 വനിതകൾക്കു ഡിജിറ്റൽ സാക്ഷരത നൽകുന്നതിന്റെ ഫണ്ട് ലഭ്യമാക്കാൻ ബാലഗോപാലാണു സഹായിച്ചത്. 

കേരള ഹൗസിങ് ബോർഡ് സഹായത്തോടെ 75 വീടുകളുണ്ടാക്കി നൽകിയ സ്നേഹവീട് പദ്ധതി, സാന്ത്വന പരിചരണത്തിനായുള്ള ഹൃദ്യ പദ്ധതി, ഭിന്നശേഷി വിദ്യാർഥികളുണ്ടാക്കിയ ഉൽപന്നങ്ങൾ വിൽക്കുന്ന പദ്ധതി എന്നിവയും അദ്ദേഹത്തിന്റെ കയ്യൊപ്പുള്ള മാതൃകകളായി. കുടുംബശ്രീ ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങിനു ജില്ലയിൽ തുടക്കമിടാനായതും നേട്ടം.

ഇനി
വിരമിച്ചാലും പുറത്തുനിന്ന് കുടുംബശ്രീയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. നബാർഡിലെ റിട്ട. ഡിഡിഎം കെ.പി.പത്മകുമാറുമായി ചേർന്നു നേരത്തേ രൂപീകരിച്ച കൃഷി ക്ലബ്ബുകളുടെ ഫെഡറേഷൻ സജീവമാക്കണം. സാന്ത്വനപരിചരണ രംഗത്തു വനിതകൾക്കു കൂടുതൽ ജോലിസാധ്യതയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം, സ്നേഹവീട് പദ്ധതിക്കു സമാനമായി കുടുംബശ്രീക്കു പുറത്തുനിന്നു സഹായം കണ്ടെത്തി കൂടുതൽ വീടുകൾ നിർമിച്ചുനൽകണം, കുടുംബശ്രീയുടെ ഹോം ഷോപ്പുകൾ വ്യാപിപ്പിക്കാൻ സഹായം നൽകണം തുടങ്ങിയവയൊക്കെയാണ് മനസ്സിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com