ADVERTISEMENT

പരപ്പനങ്ങാടി ∙ സയൻസ് പാർക്ക് നിർമാണം അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ അറിയിച്ചു.നിർദിഷ്ട സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയവും പ്ലാനറ്റേറിയവും നിർമാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറുന്ന നൽകണമെന്ന് കെ.പി.എ.മജീദ് എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി ആർ.ബിന്ദു ഇക്കാര്യം അറിയിച്ചത്.പദ്ധതിയുടെ കെട്ടിട നിർമാണം 90 ശതമാനവും വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ മുടങ്ങിയ അവസ്ഥയിലാണ്. ഇനി നക്ഷത്ര ബംഗ്ലാവ് അടക്കമുള്ളവയുടെ യന്ത്രങ്ങൾ സ്ഥാപിക്കണം.

വാട്ടർ ഫൗണ്ടൻ, ബട്ടർഫ്ലൈ പാർക്ക്, പൂന്തോട്ടങ്ങൾ, ചുറ്റുമതിൽ, മുറ്റത്ത് ടൈൽ വിരിക്കൽ, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയുടെ നിർമാണം പൂർത്തീകരിക്കാനുണ്ട്. ഈ പദ്ധതിക്ക് വേണ്ടി 3 ഏക്കർ ഭൂമി ജലവിഭവ വകുപ്പിൽനിന്ന് ഏറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല, പദ്ധതിയുടെ രണ്ടാംഘട്ട നിർമാണത്തിന് അനുസരിച്ച് പണം അനുവദിച്ച് പ്രവൃത്തി പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു നൽകിയില്ലെങ്കിൽ നിലവിൽ പൂർത്തീകരിച്ച കെട്ടിടംകൂടി ഉപയോഗ ശൂന്യമാകുന്ന അവസ്ഥയുണ്ടാകുമെന്നു കെ.പി.എ.മജീദ് പറഞ്ഞു. 

ഈ പദ്ധതിയുടെ തുടർ പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 2022 മാർച്ച് 17നും 2023 ഒക്ടോബർ 25നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേരുകയും ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ 2 യോഗങ്ങളുടെയും തീരുമാനങ്ങൾ നടപ്പിലാക്കിയിട്ടില്ല.മാത്രമല്ല, യോഗ തീരുമാനങ്ങൾ നടപ്പിലാക്കുകയോ ഈ പദ്ധതിയുടെ നിർമാണത്തിന് താൽപര്യം കാണിക്കുകയോ ചെയ്യാത്തതിനാൽ മേൽപറഞ്ഞ 2 വർഷങ്ങളിലും പദ്ധതിക്ക് വകയിരുത്തിയ തുക ഉപയോഗിക്കാൻ കഴിയാതെ നഷ്ടപ്പെട്ട അവസ്ഥയുണ്ടായി.ചുറ്റുമതിലും ഗേറ്റ് നിർമാണവും ഉടൻ പൂർത്തിയാക്കാൻ ആദ്യം ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ നടപ്പിലായിട്ടില്ല. പദ്ധതി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് മുൻ യോഗങ്ങളിലെ തീരുമാനങ്ങൾ നടപ്പിലാക്കണെന്ന് എംഎൽഎ ആവശ്യപ്പെട്ടു. നടപ്പു വർഷത്തിൽ ചുറ്റുമതിലിന്റെ ബാക്കി ഭാഗവും ഗാലറിയും പൂർത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com