ADVERTISEMENT

മേലാറ്റൂർ ∙ നിറഞ്ഞൊഴുകുന്ന വെള്ളിയാറിൽ 4 ദിനങ്ങളായി മാരത്തൺ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒഴുക്കിൽപെട്ടയാളുടെ ജീവൻ രക്ഷിക്കാനായില്ല. കാത്തിരിപ്പിനൊടുവിൽ കേട്ടത് പടുവിൽകുന്നിലെ പുളിക്കൽ യൂസുഫിന്റെ വിയോഗ വാർത്തയായിരുന്നു. ശനിയാഴ്ച വൈകിട്ട് കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടു എന്ന സംശയത്തെ തുടർന്നാണ് ഇദ്ദേഹത്തിനു വേണ്ടി തിരച്ചിൽ ആരംഭിച്ചത് . കൈകൾ ഉയർത്തി ഒഴുകുന്നയാളെ കണ്ടത് ചൂണ്ടയിടുന്നവരായിരുന്നു. ഒരാൾ ഒഴുകിപ്പോകുന്നതായി കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയിരുന്നു. പിന്നീടുള്ള 3 പകലുകൾ നീണ്ട തിരച്ചിലിനൊനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കനത്തു പെയ്യുന്ന മഴയിൽ കുത്തിയൊലിക്കുന്ന വെള്ളിയാറിൽ രാവിലെ മുതൽ തുടങ്ങുന്ന രക്ഷാപ്രവർത്തനത്തിൽ നൂറിലേറെ പേരാണ് പങ്കെടുത്തത് . പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ പി.നാസറിന്റെ ഏകോപനത്തിലാണ് തിരച്ചിൽ നടന്നത് . മണ്ണാർക്കാട്, മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ ഫയർസ്റ്റേഷനിൽ നിന്നുള്ളവർ പങ്കാളികളായി. സിവിൽ ഡിഫൻസ് അംഗങ്ങൾ, ആപ്ത മിത്ര അംഗങ്ങൾ, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നുള്ള ട്രോമാകെയർ വൊളന്റിയർമാർ, നസ്റ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ തിരച്ചിലിനിറങ്ങി. 

പാലക്കാട് - മലപ്പുറം ജില്ലകളുടെ അതിർത്തിയായ ഉച്ചാരക്കടവ്, മേലാറ്റൂർ ചെമ്മാണിയോടുകടവ് പാലം, മണിയാണീരിക്കടവ്, എടയാറ്റൂർ വരെയാണ് തിരച്ചിൽ നടത്തിയത്. രാവിലെ മുതൽ ഇരുട്ടും വരെ വിശ്രമമില്ലാതെയാണ് ജീവൻ പണയംവച്ച് തിരച്ചിൽ നടത്തിയത്. റബർ ഡിങ്കി, ഔട്ട് ബോർഡ് എൻജിൻ, പത്തോളം ബോട്ടുകൾ എന്നിവയുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ. ഒടുവിൽ ഇന്നലെ വൈകിട്ട് നാലോടെ മേലാറ്റൂർ റെയിൽപാലത്തിന് ഒരു കിലോമീറ്ററോളം താഴെനിന്നു കിട്ടിയ മൃതദേഹം ബോട്ടിൽ കരയ്ക്കെത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com