നിപ്പ: തമിഴ്നാട് അതിർത്തിയിൽ കർശന പരിശോധന; ശരീരോഷ്മാവും ആരോഗ്യസ്ഥിതിയും പരിശോധിക്കുന്നു
Mail This Article
വാളയാർ / എടക്കര ∙ കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചതോടെ കേരള – തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ വകുപ്പു പരിശോധന കർശനമാക്കി. കോയമ്പത്തൂർ കലക്ടറുടെ നിർദേശപ്രകാരമാണു ചാവടി ഉൾപ്പെടെയുള്ള അതിർത്തികളിൽ 24 മണിക്കൂറും പരിശോധന ആരംഭിച്ചത്. മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ചു 14 വയസ്സുകാരൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്കു തമിഴ്നാട് കടക്കുമെന്നും സൂചനയുണ്ട്.
ഇന്നലെ മുതൽ പ്രത്യേക സംഘത്തെ ചാവടിയിൽ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇവിടെ കോയമ്പത്തൂരിൽ നിന്നുള്ള 7 ആരോഗ്യ പ്രവർത്തകരും ചാവടി പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കുണ്ട്. വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം, വേലന്താവളം, ഗോപാലപുരം, ആനക്കട്ടി തുടങ്ങി മുഴുവൻ കേരള – തമിഴ്നാട് അതിർത്തികളിലും പരിശോധന നടത്തിയാണു വാഹനം കടത്തി വിടുന്നത്. തെർമോമീറ്റർ ഉപയോഗിച്ചു ശരീരോഷ്മാവും യാത്രക്കാരുടെ ആരോഗ്യസ്ഥിതിയും പരിശോധിച്ച ശേഷമാണു തുടർയാത്ര അനുവദിക്കുന്നത്.
മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ നാടുകാണിയിലും തമിഴ്നാട് ആരോഗ്യവകുപ്പു പരിശോധന തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാവിലെ 9നാണ് ഇവിടെ പരിശോധന തുടങ്ങിയത്. 24 മണിക്കൂറും പരിശോധന നടത്തുമെന്നു തമിഴ്നാട് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പനിയോ ലക്ഷണങ്ങളോ കണ്ടാൽ ആശുപത്രിയിലേക്കു മാറ്റാനാണു നിർദേശം. ഇതിനായി ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങളും അതിർത്തിയിൽ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ ഇത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ വാളയാറിൽ മാത്രം ആയിരത്തിലേറെ വാഹനങ്ങൾ പരിശോധിച്ചു. എന്നാൽ, ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകളും ചരക്കു വാഹനങ്ങളും നിയന്ത്രണമില്ലാതെ കടത്തിവിടുന്നുണ്ട്.