ആവേശത്തിന്റെ കവർഡ്രൈവുമായി ആരാധകർക്കു മുന്നിൽ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ
Mail This Article
മലപ്പുറം ∙ കോളർ ഉയർത്തിവച്ച വെളുത്ത ഷർട്ട്, ഒപ്പം വെളുത്ത പാന്റ്സും, തോളുകൾ കുലുക്കി തലയെടുപ്പോടെ മുഹമ്മദ് അസ്ഹറുദ്ദീൻ കടന്നുവന്നു... ആരാധകരുടെ മനസ്സിൽ ടെസ്റ്റ് മത്സരത്തിനായി ക്രീസിലേക്കിറങ്ങുന്ന ആ പഴയ ഇന്ത്യൻ നായകന്റെ ബാറ്റിങ് പ്രകടനങ്ങൾ ഫ്ലാഷ് ബാക്കായി തെളിഞ്ഞിരിക്കണം. വിക്കറ്റിനു മുന്നിൽ നിന്ന് സിക്സറും ഫോറുമൊക്കെ അടിച്ചുകൂട്ടിയ കണക്കേ മൈക്കിനു മുന്നിലെത്തിയപ്പോൾ ക്രിക്കറ്റും രാഷ്ട്രീയവും മറ്റു വിഷയങ്ങളുമൊക്കെ ഇടകലർത്തിയ വാക് വെടിക്കെട്ട്... ഇറങ്ങാൻ നേരത്ത് അന്നത്തെ ഓട്ടഗ്രാഫിനു പകരം സെൽഫിയെടുക്കാൻ തിരക്ക്... മലപ്പുറത്തിന്റെ മനസ്സു കീഴടക്കിയാണ് ഇന്നലെ മുഹമ്മദ് അസ്ഹറുദ്ദീൻ ജില്ല വിട്ടത്.
കഴിഞ്ഞ ദിവസം തന്നെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയതോടെ വൈറലായതാണ് അസ്ഹറുദ്ദീന്റെ വരവ്. മലപ്പുറം വുഡ്ബൈൻ ഓഡിറ്റോറിയത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയായിരുന്നു ആദ്യ ചടങ്ങ്. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ആദ്യ വലിയ മത്സരം കേരളത്തിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ നീണ്ട കയ്യടി. 14–ാം വയസ്സിൽ തിരുവനന്തപുരത്തായിരുന്നു മത്സരം. ഇന്നും തന്റെ രാഷ്ട്രീയ പ്രകടനത്തേക്കാൾ ക്രിക്കറ്റ് ജീവിതമാണ് ഇവിടത്തെ പരിപാടികളിലേക്കുള്ള ക്ഷണത്തിന് കാരണമെന്ന് മനസ്സിലാക്കുന്നു.കേരളത്തിനു വേണ്ടി എന്തു സഹായവും ചെയ്യാൻ ഒരുക്കമാണ്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനോടൊപ്പം തന്റെ മനസ്സും ചേർന്നു നിൽക്കുന്നുവെന്നും പറഞ്ഞു.
മുനവ്വറലി തങ്ങൾക്കൊപ്പം ക്രിക്കറ്റ്
പാണക്കാട് സ്ട്രെയിറ്റ് പാത്ത് ഇന്റർനാഷനൽ സ്കൂളിൽ വിദ്യാർഥികൾക്കും മുനവ്വറലി തങ്ങൾക്കുമൊപ്പം ക്രിക്കറ്റ് കളിച്ച് അസ്ഹറുദ്ദീൻ. ആദ്യം വിദ്യാർഥികളിലൊരാൾ ബോൾ ചെയ്തു കൊടുത്തപ്പോൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അസ്ഹർ പന്തു നേരിട്ടു. കീപ്പർ നിന്ന് മുനവ്വറലി തങ്ങൾ ഒറ്റ പന്തും ലഭിക്കാത്ത വിധം അസ്ഹറിന്റെ ഷോട്ടുകൾ. പിന്നീട് മുനവ്വറലി തങ്ങൾ തന്നെ പന്തെടുത്തു. ചിരിയോടെ ആദ്യ പന്തിൽ തന്റെ പഴയ ബാറ്റിങ് മികവ് പുറത്തെടുത്തൊരു കവർ ഡ്രൈവ്. മൂന്നാമത്തെ അത്യാവശ്യം ശക്തിയിൽ ‘പരിധിക്കു പുറത്തേക്ക്’. മുനവ്വറലി മകൻ മുഹമ്മദലി ശിഹാബ് തങ്ങളടക്കം വിദ്യാർഥികളുടെ ക്രിക്കറ്റ് സംശയങ്ങളും അസ്ഹർ മറുപടി നൽകി. വൈകിട്ടോടെ അഴിഞ്ഞിലത്തെ താമസസ്ഥലത്തേക്ക് മടങ്ങി.