മലപ്പുറം ജില്ലയിൽ ഉല്ലാസബോട്ട് സർവീസിന് അനുമതിയുള്ളത് 11 ബോട്ടുകൾക്കു മാത്രം
Mail This Article
പൊന്നാനി ∙ ഓണക്കാലത്ത് ജില്ലയിൽ ഉല്ലാസബോട്ട് സർവീസിന് അനുമതിയുള്ളത് 11 ബോട്ടുകൾക്കു മാത്രം. താനൂരിൽ 2 സ്പീഡ് ബോട്ടിനും പൊന്നാനി ഭാരതപ്പുഴയിൽ 9 ഉല്ലാസ ബോട്ടുകൾക്കുമാണ് അനുമതി. പൊന്നാനിയിൽ തുറമുഖ വകുപ്പ് ഓഫിസിൽ 11 ഉല്ലാസ ബോട്ടുകൾ അനുമതി തേടിയെത്തിയെങ്കിലും 9 എണ്ണത്തിനു മാത്രമാണ് അനുമതി നൽകിയത്.
ഇൗ ബോട്ടുകൾ സർവീസ് നടത്തുന്നതിന് പുഴയോരത്ത് സ്ഥാപിച്ച ജെട്ടികൾ നഗരസഭാധികൃതർ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. ഓരോ ബോട്ടുകാരും ബോട്ടിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണവും ബോട്ടിന്റെ റജിസ്ട്രേഷൻ നമ്പറും ജെട്ടിയിൽ പ്രദർശിപ്പിക്കണമെന്നും ബോട്ടിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ വിവരങ്ങൾ യാത്ര തുടങ്ങുന്നതിനു മുൻപായി ജെട്ടിയിൽ രേഖപ്പെടുത്തണമെന്നും കർശന വ്യവസ്ഥയുണ്ട്.
കൂടുതൽ ആളുകളെത്തുന്ന ദിവസങ്ങളിൽ ഓരോ ജെട്ടിയിലും പൊലീസ് പട്രോളിങ്ങും നിർബന്ധമാക്കാൻ തഹസിൽദാരുടെ നേതൃത്വത്തിലുള്ള ബോട്ട് സുരക്ഷാ കമ്മിറ്റി നിർദേശിച്ചിരുന്നു. ഭാരതപ്പുഴയിൽ സർവീസ് നടത്തുന്ന ബോട്ടുകളുടെ രേഖകൾ ഹാജരാക്കണമെന്ന് ഒന്നര മാസം മുൻപ് ബോട്ട് സുരക്ഷാ കമ്മിറ്റി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 23 ഉല്ലാസ ബോട്ടുകാർ രേഖകൾ ഹാജരാക്കിയിരുന്നെങ്കിലും ഒരെണ്ണത്തിനു പോലും മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയിരുന്നു.
തൊട്ടുപിന്നാലെയാണ് മറ്റൊരു അവസരം കൂടി ബോട്ടുകാർക്ക് നൽകിയത്. തുടർന്ന് രേഖകൾ പുതുക്കി തുറമുഖ വകുപ്പ് മുഖേന 9 ബോട്ടുകാർ സർവീസിന് അനുമതി നേടിയെടുക്കുകയായിരുന്നു. പൊന്നാനിയിൽ സർവീസ് അനുമതിയുള്ള ഉല്ലാസ ബോട്ടുകൾ:സാഗര റാണി–1, സാഗരറാണി–2, ലാ മറിന, എംബിസി, സവാരി, ഓളം ലെഷർ, പൊന്നാനിയുടെ സവാരി, തീരം, കർമ.