കസ്റ്റഡി മരണക്കേസ്: സിബിഐക്ക് കുടുംബം വീണ്ടും പരാതി നൽകി
Mail This Article
തിരൂരങ്ങാടി∙ താനൂർ കസ്റ്റഡി മരണക്കേസിൽ സിബിഐക്ക് വീണ്ടും പരാതി നൽകി താമിർ ജിഫ്രിയുടെ കുടുംബം. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും 4 പേരിൽ മാത്രമായി കേസ് ഒതുക്കരുതെന്നും ആവശ്യപ്പെട്ടാണ് സഹോദരൻ ഹാരിസ് ജിഫ്രി പരാതി നൽകിയത്. ഡാൻസാഫ് അംഗങ്ങളായ 4 പേർക്കെതിരെ മാത്രമാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. എന്നാൽ അന്നത്തെ എസ്പി സുജിത് ദാസ്, താനൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ജീവൻ ജോർജ്, സ്റ്റേഷൻ ഹൗസ് ഓഫിസർ ഷഹൻഷാ, ഡിവൈഎസ്പി വി.വി.ബെന്നി, തിരൂരങ്ങാടി എസ്എച്ച്ഒ കെ.ടി.ശ്രീനിവാസൻ എന്നിവരാണ് ഒന്നും മുതൽ 5 വരെ പ്രതികളെന്നും ഇവരെക്കൂടി ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
മുൻ എസ്പി സുജിത് ദാസിന്റെ ഫോൺ വിവരങ്ങളുടെയും പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് കുടുംബം വീണ്ടും പരാതി നൽകിയത്. നിയമവിരുദ്ധമായ അറസ്റ്റ്, തടങ്കൽ, മൂന്നാം മുറ പ്രയോഗം, കൊലപാതകം തുടങ്ങിയവ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. 2023 ജൂലൈ 31നായിരുന്നു താനൂർ കസ്റ്റഡി മരണം. ചേളാരി ആലുങ്ങലിൽനിന്നു പിടികൂടിയ താമിർ ജിഫ്രിയെ താനൂർ സ്റ്റേഷനിലെത്തിച്ച് മർദിച്ച് കൊലപ്പെടുത്തി എന്നാണു പരാതി. മർദനത്തിന്റെ പരുക്കുകളുണ്ടായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. സുജിത് ദാസിനെ സിബിഐ കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തിരുന്നു.