ഓണാഘോഷം: സഞ്ചാരികള്‍ നിറഞ്ഞ് തീരങ്ങൾ; വൻ സുരക്ഷാ സംവിധാനവും ഏർപ്പെടുത്തി
Mail This Article
പുറത്തൂർ ∙ ഓണമാഘോഷിക്കാൻ പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ എത്തിയത് ആയിരങ്ങൾ. തിരുവോണദിവസം ഉച്ചയ്ക്കു തുടങ്ങിയ തിരക്ക് ഇനിയും അവസാനിച്ചിട്ടില്ല. കുടുംബത്തോടെയാണ് ആളുകൾ ബീച്ചിലെത്തിയത്. തിരക്ക് മുൻകൂട്ടി കണ്ട് ഇവിടെ വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്. കോസ്റ്റൽ ഗാർഡുകളും ഡിടിപിസി സെക്യൂരിറ്റി ഗാർഡുകളും നീന്തൽ വിദഗ്ധരും ഇവിടെയുണ്ടായിരുന്നു. പൊന്നാനി ബിയ്യം കായലിലും ചമ്രവട്ടം പുഴയോരം പാർക്കിലും കുറ്റിപ്പുറം നിളയോരം പാർക്കിലുമെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. കൂട്ടായിയിലെ ബീച്ചുകളിലും കശ്മീർ ബീച്ചിലും പറവണ്ണയിലും വാക്കാടും ഉണ്യാലിലുമെല്ലാം നൂറുകണക്കിനു പേർ കടൽ കാണാനെത്തിയിരുന്നു. പടിഞ്ഞാറേക്കരയിൽ ബീച്ച് ഫെസ്റ്റും നടക്കുന്നുണ്ട്.
∙ തൂവൽതീരത്ത് എത്തിയത് നൂറുകണക്കിനു സഞ്ചാരികൾ. പരപ്പനങ്ങാടി, താനൂർ നഗരസഭാ അതിർത്തിയിൽ അറബിക്കടലും പൂരപ്പുഴയും കനോലി കനാലും സംഗമിക്കുന്ന മനോഹരകേന്ദ്രമാണിത്. ഉച്ചയോടെ വിദൂര കേന്ദ്രങ്ങളിൽനിന്ന് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. വൈകിട്ടോടെ ജനം തിങ്ങി നിറഞ്ഞു. തിരക്ക് വർധിച്ചതോടെ വാഹനങ്ങൾ നിറിത്തിയിടാനും പാടുപ്പെട്ടു.കോവിഡ് വേളയിലും ബോട്ട് ദുരന്തത്തിന് ശേഷവും പൊതുവിൽ തിരക്ക് കുറഞ്ഞിരുന്നു.
കുട്ടികളുടെ ചില വിനോദോപാധികളുടെ പ്രവർത്തനവും ഇതിനകം പുനരാരംഭിച്ചു. മുഴുവൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അപായ മുന്നറിയിപ്പ് നൽകാനും ഒരു ലൈഫ് ഗാർഡ് മാത്രമാണുണ്ടായിരുന്നത്. കടലിലേക്ക് കുട്ടികൾ ഇറങ്ങുന്ന അപകടവും ശ്രദ്ധിക്കണമായിരുന്നു. തിരക്ക് കാരണം സന്ധ്യയോടെ വാഹനങ്ങൾ തിരികെ പോകാനും ഏറെ പ്രയാസപ്പെട്ടു. ടൗൺ വലിയ ജുമുഅ പള്ളിക്ക് സമീപത്തെ തുറമുഖ പരിസരത്തും ജനത്തിരക്കായിരുന്നു. വാഹനങ്ങൾ നിർത്തിയിടാനും തിരികെ പോകാനും ഇവിടെയും പ്രയാസപ്പെട്ടു.