അടിപ്പാത ഇനി വെറും ‘സ്വപ്നം’: കോഹിനൂരിലും ടാറിങ് തുടങ്ങി
Mail This Article
തേഞ്ഞിപ്പലം ∙ കോഹിനൂരിൽ അടിപ്പാതാ ആവശ്യം നിരാകരിച്ച് ആറുവരിപ്പാതയുടെ ഒരു ഭാഗം ടാറിട്ടു. അരികെ ഏതാനും ഭാഗത്ത് കോൺക്രീറ്റിങ്ങും പൂർത്തിയായി.ബാക്കിഭാഗങ്ങളിൽ പാതയൊരുക്കാൻ മറ്റ് സ്ഥലങ്ങളിൽ നിന്ന് മണ്ണെത്തിക്കലും തകൃതി. പ്രദേശത്ത് പ്രധാനമായും ആറുവരിപ്പാത കോഹിനൂരിലാണ് പൂർത്തിയാക്കാനുള്ളത്.
അടുത്ത മാസം ആറുവരിപ്പാത ഗതാഗതത്തിന് തുറക്കാൻ പാകത്തിൽ പണികൾ വേഗത്തിലാക്കിയ കാഴ്ചയാണ് ഇപ്പോൾ. കോഹിനൂർ പ്രധാന ജംക്‌ഷൻ ആയിട്ടും അടിപ്പാത പരിഗണിക്കാതെ അധികാരികൾ ‘പാലം’ വലിച്ചത് ഇപ്പോൾ വിവാദ വിഷയവുമാണ്. ചിലർ തമ്മിൽ നേരിട്ടും സമൂഹ മാധ്യമങ്ങൾ വഴിയും അതേച്ചൊല്ലി കൊമ്പുകോർക്കുന്നത് ഇപ്പോൾ പതിവ് കാഴ്ച. കഴിഞ്ഞ ദിവസം 2 പേർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.
അടിപ്പാത നേടിയെടുക്കാൻ പലരും പോരാട്ടത്തിൽ കണ്ണികളായെങ്കിലും കോഹിനൂരിന് അടിപ്പാത വേണ്ടെന്ന കർക്കശ നിലപാടിൽ എൻഎച്ച് അതോറിറ്റി എത്തിയത് തർക്കവിഷയമായി തുടരുകയാണ്. കോഹിനൂർ ജംക്‌ഷൻ മുതൽ യൂണിവേഴ്സിറ്റി മേൽപ്പാലം വരെ കിഴക്ക് വശത്തെ സർവീസ് റോഡ് ഇരു വശങ്ങളിലേക്കും വാഹനങ്ങൾക്ക് പോകാൻ സൗകര്യപ്പെടുത്തി വികസിപ്പിച്ച് വിവാദത്തിന് തടയിടാൻ എൻഎച്ച് അതോറിറ്റി തീരുമാനം എടുത്തിട്ടുണ്ട്.