പതിറ്റാണ്ടുകളായി നീളുന്ന വികസന മുരടിപ്പ്; വലിയകുന്ന് ടൗണിന് അവഗണന മാത്രം
Mail This Article
വളാഞ്ചേരി ∙പതിറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും വലിയകുന്ന് ടൗണിന്റെ വികസന മുരടിപ്പിനു പരിഹാരമായില്ല. ജില്ലയുടെ കിഴക്കൻ അതിർത്തി മേഖലയിൽ തൂതപ്പുഴയോടു ചേർന്നുള്ള ഇരിമ്പിളിയം പഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രമാണ് വലിയകുന്ന്. ടൗണിന്റെ വികസനത്തിന് ആരു പരിഹാരം കാണുമെന്ന ചോദ്യത്തിനു ഉത്തരമില്ല. നിവേദനങ്ങൾക്കും പരാതികൾക്കും എന്നു ഫലമുണ്ടാകുമെന്ന് ജനങ്ങൾ ചോദിക്കുന്നു. വളാഞ്ചേരി–കൊപ്പം റോഡിലെ തിരക്കേറിയ കവലയാണ് വലിയകുന്ന്. മേച്ചേരിപ്പറമ്പ്, കൊപ്പം, പൂക്കാട്ടിരി, വളാഞ്ചേരി റോഡുകൾ സന്ധിക്കുന്നത് വലിയകുന്നിലാണ്. ജംക്‌ഷനിൽ രാവിലെയും വൈകിട്ടുമെല്ലാം വാഹനങ്ങളുടെ തിരക്കാണ്. എന്നാൽ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളോ സിഗ്നൽ വിളക്കുകളോ ഇവിടെയില്ല. നാലു ഭാഗങ്ങളിൽ നിന്നും ഒരേ സമയം വാഹനങ്ങൾ എത്തുമ്പോൾ അപകടസാധ്യതയും ഏറെയാണ്. മഴയും വെയിലുമേൽക്കാതെ ബസ് കാത്തു നിൽക്കാനുള്ള സംവിധാനം ഇവിടെയില്ല. മഴ പെയ്താൽ യാത്രക്കാർക്ക് കടത്തിണ്ണകളിൽ കയറി നിൽക്കേണ്ട അവസ്ഥയാണ്.
കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ നിയമസഭാംഗത്തിന്റെ ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും സ്ഥലം ലഭ്യമല്ലാത്തതു മൂലം നടന്നില്ല. നാട്ടിലെങ്ങും ശുചിമുറികൾ സ്ഥാപിച്ചു വരുന്നുണ്ടെങ്കിലും വലിയകുന്നിന് അതിന്നും അന്യമാണ്. പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കാനുള്ള നീക്കം ഏറെക്കാലം മുൻപ് നടന്നുവെങ്കിലും അതുമുണ്ടായില്ല. 2005 മുതൽ പൊലീസ് എയ്ഡ് പോസ്റ്റിനുള്ള മുറവിളി തുടരുകയാണ്. ഇടക്കാലത്ത് വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ നിന്ന് ഗതാഗത നിയന്ത്രണത്തിന് പൊലീസുകാർ എത്തിയെങ്കിലും നിലച്ചു. കെഎസ്ഇബി സെക്‌ഷൻ ഓഫിസ് വലിയകുന്നിൽ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. കൊടുമുടിയിൽ കെട്ടിടവും കണ്ടെത്തിയെങ്കിലും അതും നടന്നില്ല.