നിർമാണം വൈകിയാൽ അപകടമെന്ന് ആശങ്ക; ദേശീയപാതയ്ക്ക് തൊട്ടരികിൽ ചുറ്റുമതിൽ ഇല്ലാതെ സ്കൂൾ
Mail This Article
തേഞ്ഞിപ്പലം∙ദേശീയപാതയ്ക്കു തൊട്ടരികെ, അതിരിൽ ചുറ്റുമതിൽ ഇല്ലാതെ ചേളാരി ജിവിഎച്ച്എസ്എസ്. മുൻപു സ്കൂളിന്റെ ചുറ്റുമതിലും ഹയർസെക്കൻഡറി കെട്ടിട സമുച്ചയവും ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ദേശീയപാതയാണ്. നിലവിലുള്ള സ്കൂൾ കെട്ടിടത്തിനു തൊട്ടരികെയാണ് ഇപ്പോൾ സർവീസ് റോഡ്. സ്കൂൾ വളപ്പിൽ ചുറ്റുമതിൽ നിർമിക്കാൻ വൈകിയാൽ അപകടമാണ്. ജില്ലാ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ജില്ലാ പഞ്ചായത്തിനു സമർപ്പിക്കാനായി രൂപരേഖ തയാറാക്കാൻ അസിസ്റ്റന്റ് എൻജിനീയറെ നിയോഗിച്ചതായി പിടിഎ പ്രസിഡന്റ് കള്ളിയിൽ ഫിറോസ് പറഞ്ഞു. സ്കൂളിന്റെ നാലതിരിലും ചുറ്റുമതിൽ നിർമിക്കണമെന്ന നിലയ്ക്കാണു പദ്ധതി ആസൂത്രണം ചെയ്യുന്നത്.
അതേസമയം, ഹയർസെക്കൻഡറി കെട്ടിടം പൊളിച്ച വകയിൽ ലഭിച്ച 2.25 കോടി രൂപ സ്കൂൾ കെട്ടിടനിർമാണ പദ്ധതികൾക്കായി വിനിയോഗിക്കാൻ ആലോചന തുടങ്ങിയിട്ടുണ്ട്. വിദഗ്ധ സമിതിയുടെ രൂപരേഖ അനുസരിച്ചു കെട്ടിട നിർമാണം പൂർത്തിയാക്കാൻ 15 കോടിയിലേറെ രൂപ വേണം. മാസ്റ്റർ പ്ലാനിന്റെ ആദ്യ ഘട്ടത്തിനു വേണ്ടി വിനിയോഗിക്കാൻ 2.85 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഹൈസ്കൂൾ കെട്ടിട നിർമാണം മുടങ്ങിയതിനാൽ ആ വകയിലുള്ള 3 കോടി രൂപ കഴിഞ്ഞ വർഷം പാഴായി. വേണ്ടത്ര കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ സമീപകാലത്തു സ്കൂളിൽ കുട്ടികൾ കുറഞ്ഞു. ചില അധ്യാപക തസ്തികകളും നഷ്ടപ്പെട്ടു. ഹയർസെക്കൻഡറി വിഭാഗം ഇപ്പോൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ്. ഹൈസ്കൂൾ വിഭാഗത്തിലെയും മറ്റും ചില ക്ലാസുകൾ ഓഡിറ്റോറിയത്തിലാണു പ്രവർത്തിക്കുന്നത്.