ട്രാഫിക് സിഗ്നൽ ഇല്ല, ചതിക്കുഴികളും ഇരുട്ടും; വേണ്ടത്ര വീണ്ടും ജീവനെടുത്ത് മച്ചിങ്ങൽ ജംക്‌ഷൻ
Mail This Article
മലപ്പുറം ∙ ട്രാഫിക് സിഗ്‍നൽലൈറ്റില്ല, ഒപ്പം ചതിക്കുഴികളും ഇരുട്ടും. വീണ്ടും ജീവനെടുത്തു ദേശീയപാതയിലെ മച്ചിങ്ങൽ ജംക്‌ഷൻ. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ജംക്‌ഷനിൽ നിയന്ത്രണംവിട്ട കാർ, റോഡിന്റെ മറുവശത്തുകൂടി വന്ന സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥി മരിച്ചു. കാർ പാതയോരത്തെ തോട്ടിൽ ചെന്നാണു വീണത്. വിദ്യാർഥി സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൂർണമായും തകർന്നു. ഇനിയെത്ര മരണം നടക്കണം ജംക്‌ഷനിലെ കുഴികളടയ്ക്കാൻ എന്ന ചോദ്യവും ബാക്കിയാകുകയാണ്.
പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ മച്ചിങ്ങൽ ജംക്‌ഷനിലെ ട്രാഫിക് സിഗ്നൽലൈറ്റ് ഉപയോഗ ശൂന്യമായിട്ട് വർഷങ്ങളായി. സിഗ്നൽ ലൈറ്റിന്റെ അസ്ഥികൂടം മാത്രമാണ് ജംക്‌ഷനിലുള്ളത്.
ദേശീയപാത ആയിട്ടും വാഹനമോടിച്ചു വരുന്നവർക്ക് അപകട മുന്നറിയിപ്പ് നൽകാനുള്ള സൂചന ബോർഡ് അടക്കം ഒന്നും ഇവിടെയില്ല.
ജംക്‌ഷനിലെ മഞ്ഞ സിഗ്നൽ ലൈറ്റും തെളിയുന്നില്ല. തെരുവുവിളക്ക് പണിമുടക്കിയതിനാൽ രാത്രി ഇരുട്ടും ഒപ്പം റോഡിലെ മൂന്ന് വൻ ഗർത്തങ്ങളും.
ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ദേശീയപാതയിലെ മച്ചിങ്ങൽ ജംക്‌ഷനു സമീപം വാഹനാപകടമുണ്ടാകുന്നത്. ബൈക്ക് യാത്രികരായ 3 പേരാണു ഈ അപകടങ്ങളിലായി മരിച്ചത്.
ഒട്ടേറെ ചെറുതും ജീവനെടുക്കുന്ന വലുതുമായ അപകടങ്ങൾ നടന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശത്തെ വ്യാപാരികൾ ചൂണ്ടിക്കാട്ടി.