ADVERTISEMENT

മുംബൈ∙ അനന്തമായി നിർമാണ പ്രവർത്തനം നീളുന്ന മുംബൈ–ഗോവ ഹൈവേയുടെ മുൻ കരാറുകാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. റോഡിന്റെ ദുരവസ്ഥയും കൂടിവരുന്ന അപകടങ്ങളും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.

നിർമാണപ്രവർത്തനം പൂർത്തിയാക്കാത്തതിനാൽ റോഡ് ശോച്യാവസ്ഥയിലാണ്. കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രമായില്ല, ക്രിമിനൽ കേസെടുക്കണമെന്നും മുഖ്യമന്ത്രി റായ്ഗഡ് ജില്ലാ പൊലീസ് സൂപ്രണ്ടിന് നിർദേശം നൽകി. കോൺഗ്രസിന്റെയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.

13 വർഷം പിന്നിട്ടിട്ടും റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജികളും എത്തിയിരുന്നു. നിർമാണം എന്ന് പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ജൂണിൽ ആവശ്യപ്പെട്ടിരുന്നു. ഡിസംബറിന് മുൻപ് തീർക്കുമെന്നാണ് സർക്കാർ മറുപടി നൽകിയത്. ഷിൻഡെ പക്ഷത്തെ നേതാക്കളും ബിജെപി നേതാക്കളും തമ്മിൽ വാക്പോരുമുണ്ടായി. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്ഥലം സന്ദർശിച്ചത്.

555 കിലോമീറ്റർ തീരദേശ ഹൈവേ
പൻവേലിനെ ദക്ഷിണ ഗോവയുമായി ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയാണിത്. 555 കിലോമീറ്റർ ദൈർഘ്യം വരുന്ന പാതയിലെ പൻവേൽ മുതൽ സിന്ധുദുർഗിലെ പാത്രദേവി വരെയുള്ള 460 കിലോമീറ്ററും മഹാരാഷ്ട്രയിലാണ്. 15,556 കോടി രൂപയാണ് പദ്ധതിച്ചെലവ്. നിലവിലുള്ള റോഡിനെ നവീകരിച്ച് നാലുവരിപ്പാതയാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈ–ഗോവ യാത്രയിൽ നാലു മണിക്കൂർ സമയം ലാഭിക്കാം.

English Summary:

The construction of the Mumbai-Goa Highway, plagued by delays and accidents, takes a turn as CM Eknath Shinde orders criminal cases against former contractors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com