വെർസോവ– ദഹിസർ പാതയ്ക്ക് പച്ചക്കൊടി; ഇനി അതിവേഗം
Mail This Article
മുംബൈ∙ മഹാനഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ നിർണായക പദ്ധതിയായ തീരദേശ റോഡിന്റെ വെർസോവ– മുതൽ ദഹിസർ വരെയുള്ള 25 കിലോമീറ്റർ പാതയ്ക്ക് തീരദേശ മാനേജ്മെന്റ് അതോറിറ്റി അനുമതി നൽകി. ഇതു പൂർത്തിയാകുന്നതോടെ ദക്ഷിണമുംബൈയും പശ്ചിമ മുംബൈയും തമ്മിലുള്ള യാത്രാസമയം കുറയും. പരിസ്ഥിതി, വനം വകുപ്പുകളിൽ നിന്നും കോടതിയിൽ നിന്നും അനുമതി കിട്ടുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കണ്ടൽക്കാടുകൾ ഉൾപ്പെടെ മുറിച്ചു മാറ്റേണ്ടതിനാൽ ബോംബെ ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇത് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
വെർസോവ–ദഹിസർ മേഖലയെ ബന്ധിപ്പിക്കുന്നതാണ് തീരദേശ റോഡിന്റെ രണ്ടാംഘട്ടം. ഉദ്ഘാടനം നടന്ന തീരദേശ റോഡിന്റെ ആദ്യഘട്ടം പൂർണമായും (മറൈൻ ലൈൻസ് മുതൽ ബാന്ദ്ര വരെയും തിരിച്ചുമുള്ള പാത) ഡിസംബറോടെ പ്രവർത്തനസജ്ജമാകും. ഇതോടാപ്പം ബാന്ദ്ര മുതൽ വെർസോവ വരെയുള്ള മേഖലയുടെ നിർമാണം പുരോഗമിക്കുകയുമാണ്. തുടർന്നു വെർസോവയിൽ നിന്നു ദഹിസർ വരെയുള്ള പാതയുടെ നിർമാണത്തിനാണ് ഇപ്പോൾ തീരദേശ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി ലഭിച്ചിരിക്കുന്നത്. ഇതു പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത ഘട്ട നിർമാണപ്രവർത്തനങ്ങൾക്കുള്ള നടപടികളും ആരംഭിക്കും.
തീരദേശ പാത വിരാർ വരെയും അവിടെ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 30ന് ശിലാസ്ഥാപനം നടത്തിയ വാഡ്‌വൻ തുറമുഖം വരെയും നീട്ടാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. തീരദേശ പാതയുടെ വെർസോവ– ദഹിസർ പാതയിലും 4 കിലോമീറ്റർ ഇരട്ടത്തുരങ്കമുണ്ട്. പൊയ്സർ നദി, ഗോരായ് ക്രീക്ക് എന്നിവിടങ്ങളിലൂടെയാണ് തുരങ്കം കടന്ന് പോകുന്നത്. ആദ്യഘട്ടത്തിലും കടലിനടയിലൂടെ ഇരട്ടത്തുരങ്കം നിർമിച്ചിരുന്നു. 21000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാതയിൽ ഭൂഗർഭ തുരങ്കങ്ങളും എലിവേറ്റഡ് പാതകളും ഉണ്ട്. ആറ് മേഖലകളായി തിരിച്ച് നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി