ADVERTISEMENT

മുംബൈ ∙ 10 ദിവസത്തെ ഗണേശോത്സവത്തിനു സമാപനം; പ്രിയ ഭഗവാനു നഗരം വികാരനിർഭരമായ യാത്രയയപ്പു നൽകി. ഗിർഗാവ് അടക്കമുള്ള കടലോരങ്ങളിൽ ‘ഗണപതി ബപ്പാ മോറയാ’ മന്ത്രധ്വനികളോടെ ലക്ഷക്കണക്കിനു വിശ്വാസികളാണു വിഗ്രഹ നിമജ്ജന ചടങ്ങുകളിൽ കൂപ്പുകൈകളുമായി തടിച്ചുകൂടിയത്. ഗണേശ മണ്ഡലിൽ നിന്ന് നിമജ്ജനം നടത്തുന്ന കടലോരത്തേക്കു പതിനായിരങ്ങളുടെ ഘോഷയാത്രയായാണ് വിഗ്രഹങ്ങൾ എത്തിച്ചത്.

ചൊവ്വ രാവിലെ ആരംഭിച്ച നിമജ്ജന ചടങ്ങുകൾ ഇന്നലെ രാവിലെയാണ് അവസാനിച്ചത്. 37,000ലേറെ വിഗ്രഹങ്ങൾ നഗരത്തിൽ വിവിധ ഇടങ്ങളിലായി നിമജ്ജനം ചെയ്തു. 5762 സാർവജനിക് വിഗ്രഹങ്ങൾ അവസാനദിവസമാണ് നിമജ്ജനം ചെയ്തത്. ഏറ്റവും പ്രസിദ്ധമായ ലാൽ ബാഗ്ച്ഛാ രാജ ദക്ഷിണ മുംബൈയിലെ ഗിർഗാവ് ബീച്ചിലാണ് ഒട്ടേറെപ്പേർ വിഗ്രഹ നിമജ്ജനം നടത്തിയത്.

കൂടാതെ, ദാദർ, ബാന്ദ്ര, ജുഹു, വെർസോവ, മാർവെ, അക്സ ബീച്ചുകളിലും നിമജ്ജനങ്ങൾ നടത്തി. പന്തലിലെ തിരക്കു കാരണം കാണാ‍ൻ കഴിയാതിരുന്ന ജിഎസ്പി സേവാ മണ്ഡൽ, ചിഞ്ച് പോക്ലിച്ഛാ ചിന്താമണിയടക്കമുള്ള പ്രധാന ഗണേശവിഗ്രഹങ്ങൾ കണ്ട് ആത്മനിർവൃതി നേടാനും ഒട്ടേറെ വിശ്വാസികൾ തീരങ്ങളിലേക്ക് ഒഴുകിയെത്തി.തിരക്കു നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനുമായി 24000ത്തിലേറെ പൊലീസുകാരെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരുന്നു.

പാൽഘറിൽ യുവാവ് മുങ്ങിമരിച്ചു
പാൽഘർ ∙ യുവാവ് നിമജ്ജനത്തിനിടെ പാൽഘറിലെ തടാകത്തിൽ മുങ്ങിമരിച്ചു. 24കാരനായ അമിത് സതീഷ് മൊഹിതെയാണ് ഇന്നലെ പുലർച്ചെ 3.30ന് അപകടത്തിൽപെട്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സുരക്ഷയ്ക്കിടെയും സംഘർഷം 
താനെ ∙ ഗണേശവിഗ്രഹം ആദ്യം നിമജ്ജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട തർക്കം കല്ലേറിൽ കലാശിച്ചു. താനെയിലെ ഭിവണ്ടിയിൽ ചൊവ്വ രാത്രി 12.30നായിരുന്നു സംഭവം. തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.സമാധാനം നിലനിർത്താൻ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English Summary:

Mumbai witnessed a grand culmination of Ganeshotsav with thousands participating in the immersion processions. However, the festivities were overshadowed by a drowning incident in Palghar and a clash in Thane.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com