‘ഫീസ്റ്റ് ഓൺ എ ലീഫ്’ പറയും, സദ്യയുടെ താളം
Mail This Article
ന്യൂഡൽഹി ∙ അറിഞ്ഞു വിളമ്പണം, നിറഞ്ഞുണ്ണണം. സദ്യ തയാറാക്കുന്നതിനും വിളമ്പുന്നതിനും വിഭവങ്ങൾ ആസ്വദിക്കുന്നതിനും ഒരു താളമുണ്ടെന്നാണ് രുചികളുടെ ചരിത്രകാരൻ ടി.ആർ. അരുൺ കുമാർ പറയുന്നത്. ഡോക്യുമെന്ററി സംവിധായകൻ, ഷെഫ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ ഈ മലയാളിയുടെ ‘ഫീസ്റ്റ് ഓൺ എ ലീഫ്’ എന്ന പുസ്തകം ഈ ചരിത്രവും കഥകളുമാണ് പങ്കുവയ്ക്കുന്നത്. ഓണമെന്ന ഓർമയ്ക്കു നിറവേകുന്ന സദ്യയുടെ അഴകാണ് പുസ്തകം നിറയെ. തിരുവനന്തപുരത്തും തൃശൂരും വേരുകളുള്ള ഇദ്ദേഹം പഠിച്ചതും വളർന്നതും ബെംഗളൂരുവിൽ. ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്നും ഡിയുവിൽ നിന്നും ഇംഗ്ലിഷ് സാഹിത്യത്തിൽ ഉപരിപഠനം നടത്തി, മാധ്യമലോകത്ത് കുറച്ചുകാലം പ്രവർത്തിച്ച ശേഷമാണു ഭക്ഷണത്തിന്റെ മേഖലയിലേക്ക് എത്തുന്നത്.
കുട്ടിക്കാലത്തു തറവാട് വീടുകളിലേക്കുള്ള യാത്രയുടെ ഘട്ടത്തിലാണു പാചകവും രുചിയുടെ കലയും ഒപ്പം കൂടിയതെന്ന് അദ്ദേഹം പറയുന്നു. ഡൽഹിയിൽ തന്റെ വീട്ടിൽ സുഹൃത്തുക്കൾക്കു ഭക്ഷണമൊരുക്കിയാണു പാചകത്തിനു തിളക്കമേറ്റുന്നത്. പിന്നീടു ഡൽഹിയിൽ സാമ്പാർ എന്ന റസ്റ്ററന്റിന്റെ സാരഥിയായി 5 വർഷത്തോളം പ്രവർത്തിച്ചു. ഡൽഹിയിൽ ഓണസദ്യ സജീവമാകുന്നത് അക്കാലത്താണെന്ന് ഇദ്ദേഹം പറയുന്നു. മലയാളികൾ അല്ലാത്തവർക്കിടയിൽ സദ്യയുടെ രുചിവൈവിധ്യം എത്തിത്തുടങ്ങി. ഭക്ഷണവുമായി ബന്ധപ്പെട്ട പുസ്തകമെന്ന ചിന്ത രൂപപ്പെട്ടപ്പോൾ ഓണം ഓർമകൾ വീണ്ടുമെത്തി. അങ്ങനെയാണു ‘ഫീസ്റ്റ് ഓൺ എ ലീഫ്’ എന്ന പുസ്തകം രൂപപ്പെടുന്നത്. ഓണ വിഭവങ്ങളുടെ രുചിക്കൂട് ഉൾപ്പെടുന്ന വെറുമൊരു കുക്കറി പുസ്തകമല്ല ഇത്.
ഓണത്തിന്റെ ചരിത്രവും കഥകളും സദ്യ ആസ്വദിക്കുന്ന രീതിയുമെല്ലാം ഇതിലുണ്ട്. ഇത്തരമൊരു പുസ്തകം മലയാളത്തിൽപ്പോലുമില്ലെന്നു ടി.ആർ. അരുൺകുമാർ പറയുന്നു. തൃശൂരിലെ നായർ തറവാടുകളിലെ ഓണസദ്യയുടെ വിഭവങ്ങളാണു പുസ്തകത്തിൽ. ഡൽഹിയിൽ സദ്യ തയാറാക്കുമ്പോൾ ഈ രുചിക്കൂട്ട് പിന്തുടരാനാണ് ഏറെ പ്രയാസപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. ‘അവിയലിൽ കാരറ്റ് ഉൾപ്പെടെയുള്ള പച്ചക്കറികൾ ചേർക്കാനാണു പലരും ശ്രമിച്ചത്. എന്നാൽ കേരളീയ നായർ ശൈലി അനുസരിച്ചു 4 പച്ചക്കറികൾ മാത്രമാണ് അവിയലിൽ ഉപയോഗിക്കുക. ഇവ ഓണക്കാലത്ത് നമ്മുടെ പറമ്പിൽ സാധാരണമായിരിക്കും. രണ്ടു തരം മത്തങ്ങ, പച്ച വാഴയ്ക്ക, വള്ളിപ്പയർ എന്നിവയാണ് ഇതിൽ.
ആവശ്യമെങ്കിൽ പയർ മാത്രം മാറ്റി ചേനയോ മറ്റോ ഉപയോഗിക്കാം’ അദ്ദേഹം വിശദീകരിച്ചു. പല വിഭവങ്ങൾക്കും ഓരോ നാടിന്റെ പ്രത്യേക അനുസരിച്ചു രുചിക്കൂട്ടിലും മാറ്റമുണ്ടെന്ന് അദ്ദേഹം പറയുന്നു. സാമ്പാർ ഉദാഹരണം. തമിഴ്നാട്ടിലെ രീതിയിലല്ല കേരളത്തിൽ. കേരളത്തിൽ തന്നെ പല രീതിയിൽ സാമ്പാർ തയാറാക്കുന്നുണ്ട്. ഓണവിഭവങ്ങളിൽ ഏറ്റവും പ്രയാസം കാളൻ തയാറാക്കാനാണെന്നാണു അരുൺ കുമാർ പറയുന്നു. ചേനയും പച്ച ഏത്തയ്ക്കയും ചേർന്ന വിഭവം അമിതമായി വേവാൻ പാടില്ല. കാളന്റെ രുചി കൃത്യമായാൽ സദ്യ മികച്ചതാകുമെന്ന് അദ്ദേഹത്തിന്റെ സാക്ഷ്യം. ഇംഗ്ലിഷിലുള്ള പുസ്തകം ബ്ലൂംസ്ബറിയാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.