ഡിയു യൂണിയൻ തിരഞ്ഞെടുപ്പ്; ആവേശ പോളിങ് !
Mail This Article
ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. വൈകിട്ട് 5.45 വരെ 1.45 ലക്ഷം വിദ്യാർഥികൾ വോട്ട് രേഖപ്പെടുത്തി. നോർത്ത്, സൗത്ത് ക്യാംപസുകളിലായാണ് വോട്ടെടുപ്പ് നടത്തിയത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുക്കാൻ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികളാണ് വോട്ട് ചെയ്തത്.
എബിവിപി, എൻഎസ്‌യുഐ, ഐസ, എസ്എഫ്ഐ തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ സ്ഥാനാർഥികളാണ് മത്സരിച്ചത്. വിദ്യാർഥി യൂണിയനിൽ നിലവിൽ എബിവിപിക്കാണു മേൽക്കൈ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നിവർ എബിവിപി പ്രതിനിധികളാണ്. എൻഎസ്‌യുഐ പ്രതിനിധിയാണ് സെക്രട്ടറി. ‘എല്ലാ സാഹചര്യങ്ങളും എബിവിപിക്ക് അനുകൂലമായിരുന്നു. ഇത്തവണയും വിദ്യാർഥികൾ ഞങ്ങളുടെ പ്രതിനിധികളെ തന്നെ തിരഞ്ഞെടുക്കുമെന്നാണു പ്രതീക്ഷ’–എബിവിപി ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു.
‘ഇത്തവണത്തെ തിരഞ്ഞെടുപ്പ് സാഹചര്യം അസാധാരണമായിരുന്നു. ക്യാംപസുകളിൽ എബിവിപി വളർത്തിക്കൊണ്ടുവരുന്ന അക്രമസ്വഭാവത്തിന് പരിഹാരമുണ്ടാക്കേണ്ടത് അനിവാര്യമാണ്. വിജയപ്രതീക്ഷയുണ്ട്’– എൻഎസ്‌യുഐ പ്രസിഡന്റ് വരുൺ ചൗധരി പറഞ്ഞു. ഋഷഭ് ചൗധരി (എബിവിപി), റൊണാങ്ക് ഖത്രി (എൻഎസ്‌യുഐ), സാവി ഗുപ്ത (ഐസ) എന്നിവരാണു പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഹൈക്കോടതിയുടെ നിർദേശപ്രകാരം തടഞ്ഞുവച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പൊതുസ്ഥലങ്ങളിൽ പതിച്ച ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തതിനു ശേഷം മാത്രമേ ഫലപ്രഖ്യാപനം നടത്താവൂ എന്നാണ് കോടതി നിർദേശം.