കാഞ്ഞിരപ്പുഴയിൽ 10% പോലും വെള്ളമില്ല; അടിത്തട്ട് തെളിഞ്ഞു
Mail This Article
കാഞ്ഞിരപ്പുഴ ∙ ഡാമിൽ ജലസംഭരണം ക്രമാതീതമായി കുറഞ്ഞതു ശുദ്ധജല വിതരണത്തെയും കൃഷിയെയും പ്രതികൂലമായി ബാധിച്ചേക്കും. കടുത്ത വേനൽ എത്തിയപ്പോഴേക്കു ജലനിരപ്പ് കുറഞ്ഞതു പദ്ധതി നിർവഹണത്തിലെ പാളിച്ചകളാണെന്ന ആരോപണം ശക്തമാണ്. ഡാമിൽ 70.82 ദശലക്ഷം ക്യുബിക് മീറ്റർ സംഭരണ ശേഷിയുണ്ടെങ്കിലും നിലവിൽ ഇതിന്റെ 10 ശതമാനത്തിൽ താഴെ മാത്രമാണുള്ളത്. ഡാമിന്റെ അടിത്തട്ടു വരെ കാണാനാകും. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുറുശ്ശി പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണത്തിനുള്ള വെള്ളം ഒരാഴ്ചകൊണ്ടു തീർന്നേക്കും.മൂന്നു പഞ്ചായത്തുകളിലായി പതിനായിരക്കണക്കിനു ഗുണഭോക്താക്കൾ ശുദ്ധജല വിതരണ പദ്ധതിയെ ആശ്രയിക്കുന്നുണ്ട്. കടുത്ത വേനലിൽ ശുദ്ധജലം കിട്ടാത്ത അവസ്ഥയുണ്ടാകുമോ എന്നാണ് ആശങ്ക.
മണ്ണാർക്കാട്, ഒറ്റപ്പാലം ചെർപ്പുളശ്ശേരിയsക്കമുള്ള കാർഷിക മേഖലയിലേക്കു കൊടുക്കാനുള്ള വെള്ളവുമില്ല. അനിയന്ത്രിതമായി കനാലുകളിലൂടെ വെള്ളം തുറന്നു വിട്ടതാണു ജലനിരപ്പു കുറയാൻ കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു.മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, തെങ്കര, മണ്ണാർക്കാട് നഗരസഭ, കാരാകുർശ്ശി, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളും ഒറ്റപ്പാലം താലൂക്കിലുൾപ്പെടുന്ന കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, ഒറ്റപ്പാലം നഗരസഭ, വാണിയംകുളം, ചളവറ, നെല്ലായ പഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കോങ്ങാട്, കേരളശ്ശേരി, മണ്ണൂർ പഞ്ചായത്തുകളും പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ പഞ്ചായത്തും ഈ പദ്ധതിയുടെ പരിധിയിലാണ്. ഇനി മഴ പെയ്തു വെള്ളം കൂടിയാൽ മാത്രമേ കനാൽ വഴി ഈ പ്രദേശങ്ങളിലേക്കു വെള്ളം കൊടുക്കാനാകൂ. നിലവിൽ കനാൽ തുറന്നാൽ കുടിവെള്ളം മുട്ടും. വേനൽമഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണു ജനങ്ങളും ജീവനക്കാരും.