ടാപ്പിങ് തൊഴിലാളിയെ കാട്ടാന അടിച്ചുവീഴ്ത്തി; രക്ഷ തലനാരിഴയ്ക്ക്
Mail This Article
മണ്ണാർക്കാട് ∙ കോട്ടോപ്പാടം പൊതുവപ്പാടത്തു ടാപ്പിങ് തൊഴിലാളിക്കുനേരെ കാട്ടാന പാഞ്ഞടുത്തു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ തൊഴിലാളി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഇയാളുടെ പിന്നിൽ കെട്ടിയിരുന്ന കുട്ട ആന വലിച്ചുകീറി. പൊതുവപ്പാടം ഫോറസ്റ്റ് ഔട്പോസ്റ്റിന് എതിർവശത്തുള്ള റബർ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെ കൊടുന്നോട്ടിൽ ബഷീറിനു നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രണ്ടു വരി റബർ മരങ്ങൾക്കു താഴെ കാട്ടാനയെ കണ്ടതോടെ ബഷീർ ഓടി.
പിന്നാലെ ഓടിയെത്തിയ ആന തുമ്പിക്കൈ കൊണ്ടു ബഷീറിനെ അടിച്ചുവീഴ്ത്തി. വീണ്ടും എഴുന്നേറ്റ് ഓടുന്നതിനിടെയാണ്, ഒട്ടുപാൽ ശേഖരിക്കാൻ പിന്നിൽ കെട്ടിയ കുട്ട ആന വലിച്ചുകീറിയത്. സമീപത്തെ ഏലിക്കുട്ടിയുടെ വീടിന്റെ തുറന്നിട്ട വാതിലിലൂടെ ഉള്ളിലേക്ക് ഓടിക്കയറിയതോടെ ആന പിൻവാങ്ങിയതായി ബഷീർ പറഞ്ഞു. വനത്തിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള ആമക്കുന്ന് എസ്റ്റേറ്റ് ഭാഗത്തുനിന്ന് ജനവാസ കേന്ദ്രത്തിലൂടെ സഞ്ചരിച്ചാണ് ആന പൊതുവപ്പാടത്ത് എത്തിയത്. നേരം വെളുത്തതോടെ കാടുകയറി. പ്രദേശത്തു വൈദ്യുതി വേലി അറ്റകുറ്റപ്പണി നടത്താത്തതിനാൽ പ്രവർത്തിക്കുന്നില്ല.