അലനല്ലൂരിൽ തുണിക്കടയിൽ വൻ തീപിടിത്തം; കട പൂർണമായി നശിച്ചു
Mail This Article
മണ്ണാർക്കാട് ∙ അലനല്ലൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീ പിടിത്തം. കടയിലെ മുഴുവൻ സാധനങ്ങളും അഗ്നിക്കിരയായി, നാലു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ആളപായമില്ല.ചന്തപ്പടിയിലെ വൈറസ് ലേഡീസ് ആൻഡ് കിഡ്സ് വെയറിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ 8.45ന് കടയിൽ നിന്നു തീയും പുകയും ഉയരുന്നതു കണ്ടു നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. മണ്ണാർക്കാട്ടു നിന്നും പെരിന്തൽമണ്ണയിൽ നിന്നുമായി 4 ഫയർ യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ആരംഭിച്ചു. നാട്ടുകാരും, വ്യാപാരികളും ഒപ്പം ചേർന്നു. ഇരു നിലകളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും തീ ആളിപ്പടർന്നിരുന്നു.15 തവണ ഫയർഫോഴ്സിനു വെള്ളമെത്തിക്കേണ്ടി വന്നു. തൊട്ടടുത്ത സ്ഥാപനങ്ങളിലേക്കു തീ പടരാതെ നിയന്ത്രിക്കാനായത് ആശ്വാസമായി.
സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മണ്ണാർക്കാട് അഗ്നിരക്ഷാ നിലയത്തിലെ 2 യൂണിറ്റ് വാഹനവും പെരിന്തൽമണ്ണ നിലയത്തിലെ 2 യൂണിറ്റ് വാഹനവും കൂടാതെ സിവിൽ ഡിഫൻസ് വൊളന്റിയർമാർ, ആപ്ത മിത്ര വൊളന്റിയർമാർ, നാട്ടുകാർ എന്നിവർ ചേർന്നാണു തീ പൂർണമായി അണച്ചത്.സ്റ്റേഷൻ ഓഫിസർമാരായ സുൽഫിസ് ഇബ്രാഹിം, എൽ. സുഗുണൻ, അസി.സ്റ്റേഷൻ ഓഫിസർ എ.വി.ഗോവിന്ദൻകുട്ടി, ഗ്രേഡ് എഎസ്ടിഒമാരായ മണികണ്ഠൻ, നാസർ, എസ്എഫ്ആർഒ എസ്. അനി, എഫ്ആർഒമാരായ രാഹുൽ, രഞ്ജിത്, ഷബീർ, മഹേഷ്, ശ്രീജേഷ്, സുഭാഷ്, രമേഷ്, എഫ്ആർഒഡിമാരായ ബിജു, സന്ദീപ്, രാഖിൽ, ഹോംഗാർഡ് അൻസിൽ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.