സുമേഷ് എത്തി, സങ്കടക്കടലിൽ നിന്നു സ്നേഹത്തണലിലേക്ക്
Mail This Article
കോങ്ങാട് ∙ ഇറാന്‍ സംഘം പിടിച്ചെടുത്ത കപ്പലില്‍ നിന്ന് ആശ്വാസത്തിന്റെ തീരത്തേക്ക് സുമേഷ് എത്തി. 2 മാസമായി ആശങ്കയുടെ നടുവിലായിരുന്ന കുടുംബത്തിന് ഇന്നലെ സന്തോഷത്തിന്റെ ദിനമായി. 2024 ഏപ്രിൽ 13നാണ് സുമേഷ് ജോലി ചെയ്യുന്ന കപ്പൽ ഇറാൻ സംഘം പിടിച്ചെടുത്തത്. കേരളശ്ശേരി വടശ്ശേരി ദേവസ്വംതൊടി വീട്ടിൽ ശിവരാമന്റെ മകൻ സുമേഷ് (32) കപ്പലിലെ തേഡ് എൻജിനീയറായിരുന്നു. സുമേഷ് കപ്പലിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്ന വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. ഇത് അവശ്യ സര്‍വീസ് ആയതിനാല്‍ ജോലി മുടക്കമില്ലാതെ തുടര്‍ന്നു.
കഴിഞ്ഞ ദിവസം വിട്ടയച്ച സുമേഷ് ഉള്‍പ്പെടെയുള്ള 3 ജീവനക്കാര്‍ക്കു പകരമായി റഷ്യയില്‍ നിന്നുള്ള 3 പേരെ കപ്പല്‍ കമ്പനി നിയമിച്ചു. ഇതു മോചനത്തിനു വഴിയൊരുക്കി. സങ്കടക്കടലിൽ നിന്നു സ്നേഹത്തണലിലേക്കെത്തിയ മകനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാന ത്താവളത്തിൽ അച്ഛൻ ശിവരാമനും അമ്മ മിനിയും ഭാര്യ നിഖിലയും മകള്‍ വൈദേഹിയും എത്തിയിരുന്നു. അതേസമയം, നടുക്കടലിൽ തോക്കിൻമുനയിൽ 2 മാസം കഴിച്ചുകൂട്ടിയതിന്റെ ക്ഷീണത്തിലാണ് സുമേഷ്. വലിയ മാനസിക പിരിമുറുക്കം നേരിട്ടു. ഭക്ഷണ കാര്യത്തിൽ പ്രശ്നം വന്നതും പ്രതിസന്ധിയായി. കപ്പലിലെ ചില ജീവനക്കാരെ നേരത്തെ വിട്ടയച്ചിരുന്നു. ദുരവസ്ഥ സുമേഷിനെ സാരമായി ബാധിച്ചു. ഇതോടെ ശാരീരികമായും മാനസികമായും തളർന്ന സ്ഥിതിയാണ്.
ഇന്നലെ വീട്ടിലെത്തിയ ഇദ്ദേഹം ആശ്വാസത്തോടെ ഉറങ്ങാനാണു സമയം കണ്ടെത്തിയത്. വിശ്രമവും കുടുംബത്തിന്റെ സാന്നിധ്യവും പഴയ നിലയിലെത്താന്‍ സഹായിക്കുമെന്ന വിശ്വാസത്തിലാണ് യുവാവ്. കപ്പലില്‍ നിന്നു നിശ്ചിത സമയം വീട്ടിലേക്കു ഫോൺ ചെയ്യാൻ അനുവദിക്കുന്നതു മാത്രമായിരുന്നു ഏക ആശ്വാസം. കഴിഞ്ഞ 4 ദിവസമായി ഫോൺ വന്നിരുന്നില്ല. ഇതിന്റെ ആധിയിലായിരുന്നു കുടുംബം. ഇതിനിടെയാണ് സുമേഷിന്റെ മോചനം യാഥാർഥ്യമായത്. ഇറാനിൽ നിന്നു ദുബായിൽ എത്തി അവിടെ നിന്നുമാണ് കേരളത്തിലേക്കു വന്നത്.
സുമേഷിനൊപ്പം സഹപ്രവർത്തകരായ കോഴിക്കോട് സ്വദേശി ശ്യാംനാഥ്, വയനാട് സ്വദേശി ധനേഷ് എന്നിവരെയും വിട്ടയച്ചു. കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ഏറെ ഗുണം ചെയ്തതായി സുമേഷും കുടുംബവും പറഞ്ഞു. മോചനം 6 മാസം വരെ നീണ്ടുപോകാനുള്ള സാധ്യത ഉണ്ടായിരുന്നു. സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നു കുടുംബം പറഞ്ഞു.