കൃഷിനാശം വരുത്തുന്ന കാട്ടാനകളെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു
![wild-elephant-1 കാടിറങ്ങിയ ആനകളെ കാടു കയറ്റാനായി ശ്രമിക്കുന്ന കൊല്ലങ്കോട്ടെ വനംവകുപ്പ് സംഘം.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കൊല്ലങ്കോട് ∙ കൃഷി നാശം വരുത്തുന്ന കാട്ടാനകളെ വനംവകുപ്പിന്റെ സംയുക്ത സംഘത്തിന്റെ നേതൃത്വത്തിൽ കാടു കയറ്റാൻ ശ്രമം തുടങ്ങി. കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് സംഘവും ആർആർടി സംഘവും ചേർന്നു പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയുമാണ് കാടു കയറ്റാനുള്ള ശ്രമം നടത്തിയത്. പലകപ്പാണ്ടി, മാത്തൂർ എന്നിവിടങ്ങളിൽ 25 പേരടങ്ങുന്ന സംഘം ഇന്നലെ രാവിലെ മുതൽ തുടർച്ചയായി പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ കാടു കയറ്റി. എന്നാൽ ഇടയ്ക്കിടെ പെയ്ത മഴ ഇവരുടെ പ്രവർത്തനങ്ങളെ തടസ്സം സൃഷ്ടിച്ചു.
എന്നാൽ വനം വകുപ്പിന്റെ നടപടികൾ വരും ദിവസങ്ങളിലും തുടരും.മുതലമട, കൊല്ലങ്കോട് പഞ്ചായത്തിലെ പലകപ്പാണ്ടി, വെള്ളാരംകടവ്, ചപ്പക്കാട്, കള്ളിയമ്പാറ, മാത്തൂർ, ചീളക്കാട്, സുക്കിരിയാൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനകൾ കാടിറങ്ങി കൃഷി നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി കള്ളിയമ്പാറ പാത്തിപ്പാറയിലെ സ്വകാര്യ തോട്ടത്തിലെത്തിയ കാട്ടാന ഇവിടത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. കൃഷി നാശം തുടരുന്ന സാഹചര്യത്തിൽ വനം വകുപ്പ് പ്രത്യേക ടീം ആനകളെ കാടു കയറ്റാൻ നടപടി സ്വീകരിക്കുമെന്നു വനം ചീഫ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) കർഷക സംരക്ഷണ സമിതി ഭാരവാഹികൾക്ക് ഉറപ്പ് നൽകിയിരുന്നു.
പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ ഭാഗമായി കിടക്കുന്ന വനപ്രദേശത്തു നിന്നു കൂട്ടമായി ആനകൾ ജനവാസ മേഖലയിലെത്തുന്ന തടയാനുള്ള ശ്രമങ്ങളാണു കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ.പ്രമോദ്, റാപ്പിഡ് റെസ്പോൺസ് ടീം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വി.താരുഷ്, ബീറ്റ് ഓഫിസർമാരായ കെ.ഗോപി, ആർ.അശോക്‌കുമാർ, ജി.ഉല്ലാസ്, ബിൻസിമോൾ, നീതു, സി.കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ആനകളെ കാടു കയറ്റാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.