ADVERTISEMENT

ചെർപ്പുളശ്ശേരി ∙ കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ചെർപ്പുളശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം. കാറൽമണ്ണ നടുവട്ടത്തും കരുമാനാംകുറുശ്ശിയിലും വിവിധയിടങ്ങളിൽ മരങ്ങൾ വീണു വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നു. പലയിടങ്ങളിലും മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. നാൽപതിലേറെ സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി വിതരണം നിലച്ചു.

ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ ഇരുപത്തിയാറാം വാർഡിലെ ചെറുമുക്കിൽത്തൊടി വാസുദേവന്റെ പശുത്തൊഴുത്ത് മരങ്ങൾ വീണു തകർന്നു. സംഭവ സമയത്ത് പശുക്കളെ മേയാൻ വിട്ടതിനാൽ വലിയ അപകടം ഒഴിവായി. വാസുദേവന്റെ തൊടിയിലെ തേക്ക് അടക്കമുള്ള വലിയ മരങ്ങളും കടപുഴകി വീണിട്ടുണ്ട്. വലിയ ശബ്ദം കേട്ട് പുറത്തു വന്നപ്പോൾ മരങ്ങൾ പൊട്ടി തൊഴുത്തിനു മുകളിൽ കിടക്കുന്നതായാണ് കണ്ടതെന്നും ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചെന്നും വാസുദേവൻ പറഞ്ഞു.

വെള്ളിനേഴി പ‍ഞ്ചാത്തിലെ വിവിധയിടങ്ങളിലും കാറ്റു മഴയും കാരണം മരങ്ങൾ പൊട്ടിവീണിട്ടുണ്ട്. വൈദ്യുതി ലൈനുകളു പോസ്റ്റുകളും തകർന്നു. തൃക്കടീരി പഞ്ചായത്തിലെ പൂതക്കാട് ഇന്നലെ രാവിലെ 11.30ന് വീശിയടിച്ച കാറ്റിൽ 600 വർഷം പഴക്കമുള്ള കണ്ണാവ് ക്ഷേത്രത്തിലെ അരയാൽമരം കടപുഴകി വീണു. സമീപ പ്രദേശങ്ങളിലെ 6 വീടുകളും മരങ്ങൾ വീണു ഭാഗികമായി തകർന്നിട്ടുണ്ട്. മരങ്ങൾ വീണു വൈദ്യുതി പോസ്റ്റുകൾ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കാൻ കാലതാമസമുണ്ടാകുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

വാണിയംകുളം കോതയൂർ കുന്നത്ത് ഗോപാലൻകുട്ടിയുടെ വീടിനു മുകളിൽ മരം വീണ നിലയിൽ.
വാണിയംകുളം കോതയൂർ കുന്നത്ത് ഗോപാലൻകുട്ടിയുടെ വീടിനു മുകളിൽ മരം വീണ നിലയിൽ.

വാണിയംകുളം ∙ സെക്‌ഷൻ പരിധിയിൽ കാറ്റിലും മഴയിലും കെഎസ്ഇബിക്കു വൻ നാശനഷ്ടം. പോസ്റ്റുകളും ലൈനുകളും മുറിഞ്ഞ് രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണു കെഎസ്ഇബിയുടെ പ്രാഥമിക കണക്ക്. വിവിധയിടങ്ങളിലായി 6 എൽടി പോസ്റ്റുകളും 2 എച്ച്ടി പോസ്റ്റുകളുമാണു മരങ്ങൾ വീണു മുറിഞ്ഞത്. കോതയൂർ, പനയൂർ, വടക്കുമുറി, ഹെലൻകെല്ലർ പരിസരങ്ങളിലാണ് എൽടി പോസ്റ്റുകൾ മുറിഞ്ഞത്. എച്ച്ടി പോസ്റ്റുകൾ രണ്ടെണ്ണം മുറിഞ്ഞതു മനിശ്ശേരിയിൽ. 15 ഇടങ്ങളിലായി കിലാമീറ്ററുകളോളം ദൂരത്തിൽ വൈദ്യുതി ലൈനുകളും മുറിഞ്ഞു. പോസ്റ്റുകളും ലൈനുകളും മുറിഞ്ഞതോടെ മേഖലയിൽ പലയിടത്തും വൈദ്യുതി വിതരണം പ്രതിസന്ധിയിലായി. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വീശിയ ശക്തമായ കാറ്റിലും കനത്ത മഴയിലുമാണു മരങ്ങൾ വീണും മറ്റും പോസ്റ്റുകളും ലൈനുകളും മുറിഞ്ഞത്.

അമ്പലപ്പാറ കണ്ണമംഗലം മണ്ണംകുന്നുന്മേൽ ശങ്കരന്റെ വീടിനു മുകളിൽ മരം വീണ നിലയിൽ.
അമ്പലപ്പാറ കണ്ണമംഗലം മണ്ണംകുന്നുന്മേൽ ശങ്കരന്റെ വീടിനു മുകളിൽ മരം വീണ നിലയിൽ.

ഒറ്റപ്പാലം ∙ ചുനങ്ങാട് പിലാത്തറയിൽ മഴയ്ക്കിടെ തേക്കുമരം കടപുഴകി വീണു വീടിനു നാശനഷ്ടം. കുള്ളാൻതൊടിയിൽ വെള്ളച്ചിയുടെ വീടാണു ഭാഗികമായി തകർന്നത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കളയ്ക്കും കിടപ്പു മുറിക്കുമാണു സാരമായ കേടുപാടുകൾ. സംഭവസമയത്തു കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

കോങ്ങാട് ∙ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബി പരിധിയിൽ മരം വീണ് വ്യാപകമായി വൈദ്യുതത്തൂണുകൾ തകർന്നു. 20 വൈദ്യുതത്തൂണുകളാണ് തകർന്നത്. പാറശ്ശേരി, വെള്ളിരിത്തോട്ടം, ചെറായ ചെമ്പക്കര, കവളേങ്കിൽ തുടങ്ങിയ സ്ഥലങ്ങളിൽ മരം പൊട്ടി വീണ് നാശം സംഭവിച്ചു. കേരളശ്ശേരിയിലും കാറ്റ് പരക്കെ നാശം വിതച്ചു. ഇന്നലെ ഉച്ചയോടെയാണ് കാറ്റ് ആഞ്ഞു വീശിയത്. കടമ്പഴിപ്പുറത്ത് പാറശ്ശേരി വെള്ളരിത്തോട്ടം മേഖലയിൽ വൈദ്യുത ലൈൻ കാറിനു മുകളിലേക്കു വീണെങ്കിലും അപകടം ഒഴിവായി. വീടുകൾക്കു മുകളിൽ മരം വീണ സംഭവം ഒട്ടേറെയുണ്ട്. കടമ്പഴിപ്പുറം, പുലാപ്പറ്റ, മുണ്ടൂർ പ്രദേശങ്ങളിലും കാറ്റ് നാശനഷ്ടം വരുത്തി. പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായില്ല. ഇന്ന് വൈകിട്ടോടെ പൂർവ സ്ഥിതിയിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.

വാണിയംകുളം കോതയൂരിൽ ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണ നിലയിൽ. കാറ്റാടിപ്പടി കരിമ്പനക്കുന്നത്ത് ശ്രീജിത്തിന്റെ ഓട്ടോയ്ക്കു മുകളിലാണു മരം വീണത്. കോതയൂർ സ്കൂൾ റോഡിൽ വാഹനം നിർത്തി ശ്രീജിത്ത് റബർ ടാപ്പിങ്ങിനു പോയ നേരത്താണു സംഭവം. ഓട്ടോറിക്ഷയ്ക്കു സാരമായ കേടുപാടുണ്ടായി.
വാണിയംകുളം കോതയൂരിൽ ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണ നിലയിൽ. കാറ്റാടിപ്പടി കരിമ്പനക്കുന്നത്ത് ശ്രീജിത്തിന്റെ ഓട്ടോയ്ക്കു മുകളിലാണു മരം വീണത്. കോതയൂർ സ്കൂൾ റോഡിൽ വാഹനം നിർത്തി ശ്രീജിത്ത് റബർ ടാപ്പിങ്ങിനു പോയ നേരത്താണു സംഭവം. ഓട്ടോറിക്ഷയ്ക്കു സാരമായ കേടുപാടുണ്ടായി.

പത്തിരിപ്പാല ∙ കനത്ത കാറ്റിലും മഴയിലും മരം വീണു മണ്ണൂരിൽ 2 വീടുകളും മങ്കരയിൽ ഒരു വീടും തകർന്നു. മണ്ണൂർ ചേറുമ്പാല പടിഞ്ഞാർക്കര മുഹമ്മദലി, നെല്ലിക്കാട് ആവലംകുണ്ട് ജാനകി, മങ്കരയിൽ പുള്ളോട് വടക്കേതൊടി അഷ്റഫ് എന്നിവരുടെ വീടാണ് തകർന്നത്. മണ്ണൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. മുഹമ്മദലിയുടെ വീട് ഭാഗികമായും ശുചിമുറിയും തകർന്നു. കാൽലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. നെല്ലിക്കാട് ആവലംകുണ്ട് ജാനകിയുടെ വീടിനും തകരാറുണ്ടായി. പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ സന്ദർശിച്ചു.

മങ്കര പുള്ളോടിൽ മരം കടപുഴകി വൈദ്യുതി ലൈനിലേക്കും വീടിന് മുകളിലേക്കാണു വീണത്. വീട് ഭാഗികമായി തകർന്നു. വൈദ്യുതി ലൈനിൽ നിന്നു സ്ഫോടനം ഉണ്ടായതോടെ വീട്ടുകാർ പുറത്തേക്കോടി രക്ഷപ്പെട്ടു. പുള്ളോട് വടക്കേ തൊടി അഷ്റഫും ഭാര്യയും മകനും ഉമ്മയും താമസിക്കുന്ന വീടിനു മുകളിലാണ് മരം വീണത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ആണ് സംഭവം. സമീപത്തെ വളപ്പിലെ മരമാണ് കടപുഴകി വീണത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com