നിർമാണം പാതിവഴിയിൽ നിലച്ച് ഷൊർണൂരിലെ അഭയകേന്ദ്രം
Mail This Article
ഷൊർണൂർ∙ ഒരു വർഷത്തോളമായി നിർമാണം നിലച്ച് ഷൊർണൂരിലെ അഭയകേന്ദ്രം. നഗരത്തിലെത്തുന്നവർക്കുൾപ്പെടെ അഭയം നൽകുക എന്ന ലക്ഷ്യത്തോടെ നഗരസഭ ആസൂത്രണം ചെയ്ത പദ്ധതിയാണ് ഇത്തരത്തിൽ കാടുകയറി നശിക്കുന്നത്.2 കോടിരൂപ ചെലവിലാണ് കഴിഞ്ഞ ഭരണസമിതി പദ്ധതി ആസൂത്രണം ചെയ്തത്. പുതിയ ഭരണസമിതി വന്നിട്ടും ഇതുവരെയും പദ്ധതി പൂർത്തിയാക്കാനായിട്ടില്ല.നിലവിൽ കെട്ടിടത്തിന്റെ പകുതിയലധികം പ്രവൃത്തികളും പൂർത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്ന പ്രവൃത്തി നടപ്പാക്കാൻ ദർഘാസ് ക്ഷണിച്ച് പുതിയ കരാറുകാരനെ കണ്ടെത്താനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്.
ഹിന്ദുസ്ഥാൻ പ്രീഫാബ് എന്ന സ്ഥാപനമാണ് നിർമാണ പ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിച്ചത്. എൽഎസ്ജിഡി പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രവൃത്തി നടത്താനാകില്ലെന്ന് കരാറെടുത്ത കമ്പനി അറിയിക്കുകയായിരുന്നു.കെട്ടിത്തിന്റെ പ്രവൃത്തി നിർത്തിയിരിക്കുകയാണ്. പുതിയ കരാറുകാരെ കണ്ടെത്തി നിർമാണം പുനരാരംഭിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു.