സ്‌പിരിറ്റ് പിടികൂടിയ സംഭവം ആരോപണ വിധേയരെ വെള്ളപൂശാനെന്ന് സംശയം
Mail This Article
ചിറ്റൂർ ∙ അതിർത്തിയിലെ തോപ്പുകളിൽ നിന്ന് സ്‌പിരിറ്റ് പിടികൂടിയ സംഭവം ആരോപണ വിധേയരായ ഉദ്യോഗസ്‌ഥരെ വെള്ളപൂശാനുള്ള ഒത്തുകളിയുടെ ഭാഗമെന്ന് ആരോപണം. ഏറെ വിവാദമായ അണക്കപ്പാറ കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്‌ഥർ എക്സൈസ് വകുപ്പിന്റെ താക്കോൽ സ്‌ഥാനങ്ങളിലെത്തിയത് ഈ ആരോപണത്തിനു ആക്കം കൂട്ടുന്നു.
പൊലീസിന്റെ പ്രത്യേക സംഘം സ്‌പിരിറ്റ് പിടികൂടിയതോടെ എക്സൈസിന്റെ മുഖം നഷ്ടപ്പെട്ടു. അണക്കപ്പാറ വ്യാജകള്ള് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്‌ഥൻ ജില്ലയിലെ ഉന്നത സ്‌ഥാനത്ത് ചാർജെടുത്തതിന്റെ അടുത്ത ദിവസമാണ് ചെമ്മാണാംപതിയിലെ സ്‌പിരിറ്റ് വേട്ട. അണക്കപ്പാറ കേസുമായി ബന്ധപ്പെട്ട് 2 ഡപ്യൂട്ടി കമ്മിഷണർമാരടക്കം 52 ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. അതിൽ ഉൾപ്പെട്ട 6 ഉദ്യോഗസ്‌ഥരാണ് ഇന്ന് ജില്ലയിലെ എക്സൈസിന്റെ താക്കോൽ സ്‌ഥാനങ്ങളിലിരിക്കുന്നത്.
ചിറ്റൂർ, അഗളി മേഖലകൾ കേന്ദ്രീകരിച്ചാണ് സ്‌പിരിറ്റ് ഉൾപ്പെടെയുള്ള ലഹരിവസ്‌തുക്കളുടെ ഉപയോഗം കൂടുതൽ കൂടാതെ അതിർത്തിയിലെ പ്രധാന ചെക്ക്‌പോസ്‌റ്റുകളിലൊന്നാണ് വാളയാർ. ചിറ്റൂരും അഗളിയിലും വാളയാറിലുമെല്ലാമാണ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർ ചുമതലകളിലുള്ളത്. ഇത്തരത്തിൽ സ്‌പിരിറ്റ്-ലഹരി കടത്തിനു കൂട്ടുനിൽക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ജില്ലയിലെ ഉന്നത ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിൽ നടക്കുന്നതത്രെ.
ആരോപണ വിധേയനായ ഈ ഉന്നത ഉദ്യോഗസ്‌ഥൻ സ്വക്വാഡിലുണ്ടായിരുന്ന 2017 കാലയളവിൽ അവാർഡിനു വേണ്ടി മാത്രം ഒട്ടേറെ വ്യാജ കേസുകൾ എടുത്തിട്ടുണ്ടെന്നു വകുപ്പിനകത്തു തന്നെ ആരോപണമുണ്ട്. അദ്ദേഹം എടുത്ത കേസുകളിൽ പകുതിയിലേറെയും പ്രതികളില്ലാത്തവയാണ്. ഈ കാലഘട്ടത്തിൽ എടുത്ത കേസുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും ശക്‌തമാണ്. ഇത്തരത്തിൽ അന്വേഷണം നേരിടുന്നവർ താക്കോൽ സ്‌ഥാനങ്ങളിൽ ഇരിക്കാൻ പാടില്ലെന്ന വ്യവസ്‌ഥ നിലനിൽക്കെയാണ് രാഷ്ട്രീയക്കാരുടെ ഉൾപ്പെടെ ഇടപെടൽ കാരണം ഉന്നത സ്ഥാനങ്ങൾ ഇദ്ദേഹം കയ്യാളുന്നത്.
ജില്ലക്കാരനായ എക്സൈസ് വകുപ്പ് മന്ത്രി ഇതിനു മൗനാനുവാദം നൽകിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. എക്സൈസിൽ വളരെ കാര്യക്ഷമമായി ജോലി ചെയ്യുകയും സ്‌പിരിറ്റ് കടത്തി ഉൾപ്പെടെ ഒട്ടേറെ കേസുകൾ പിടികൂടുകയും ചെയ്‌ത ഉദ്യോഗസ്‌ഥരെ തൃശൂരിലേക്കും കട്ടപ്പനയിലേക്കും സ്‌ഥലം മാറ്റിയതിനു പിന്നിൽ സ്‌പിരിറ്റ് മാഫിയയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന അധികാരകേന്ദ്രങ്ങളാണെന്നും ഈ ഉദ്യോഗസ്‌ഥരെ ഉടൻ ജില്ലയിലേക്ക് മടക്കിക്കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ മുന്നണി മുഖ്യമന്ത്രിക്കും എക്സൈസ് കമ്മിഷണർക്കും പരാതി നൽയിട്ടുണ്ട്.