ADVERTISEMENT

പാലക്കാട് ∙ അപകടക്കുഴികൾ നിറയുന്ന ടൗൺ റെയിൽവേ മേൽപാലത്തിന് ഒരു വർഷത്തോളമായി ഉടമസ്ഥരും പരിപാലനവും ഇല്ല. ദിവസവും ബസുകളടക്കം നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന നഗരത്തിലെ പ്രധാന പാലമാണിത്. പാലം നി‍ർമിച്ച റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ പരിപാലന കാലയളവ് 2023 ഒക്ടോബറിൽ അവസാനിച്ചു. 

പരിപാലന കാലാവധി കഴിഞ്ഞ പാലം പൊതുമരാമത്ത് വകുപ്പിന്റെ ബന്ധപ്പെട്ട വിഭാഗത്തിലേക്കു കൈമാറാൻ ആവശ്യമായ ഉത്തരവു നൽകണമെന്നാവശ്യപ്പെട്ട് ആർബിഡിസികെ സർക്കാരിനു കത്തു നൽകിയിരുന്നു. ഇതിൽ ഒരു വർഷത്തോളമായി നടപടി ഇല്ലാത്തതാണു പാലത്തിന്റെ ഇപ്പോഴത്തെ അപകടാവസ്ഥയ്ക്കു കാരണം. പാലത്തിൽ പലയിടത്തും നിരപ്പു വ്യത്യാസവും സംഭവിച്ചിട്ടുണ്ട്. ഇതും പരിഹരിക്കേണ്ടതുണ്ട്. 

കാലാവധി കഴിഞ്ഞു, ഫണ്ടും ഇല്ല
ടൗൺ റെയിൽവേ മേൽപാലത്തിലടക്കം അപകടക്കുഴികൾ രൂപപ്പെട്ടതും അറ്റകുറ്റപ്പണി നടത്തേണ്ടത് അനിവാര്യമെന്നും ചൂണ്ടിക്കാണിച്ചു നൽകിയ കത്തിനുള്ള മറുപടിയിൽ കാലാവധി കഴിഞ്ഞ പാലത്തിന്റെ പ്രവൃത്തിക്കു ഫണ്ട് ലഭിക്കുന്നില്ലെന്ന് ആർബിഡിസികെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  

ടൗൺ റെയിൽവേ മേൽപാലത്തിന്റെ കാലാവധി കഴിഞ്ഞ സ്ഥിതിക്ക് പിഡബ്ല്യുഡി പാലം വിഭാഗത്തിനാണ് ഇതു കൈമാറേണ്ടത്. ഇരുവശത്തും നഗരസഭാ റോഡായതിനാൽ മുനിസിപ്പാലിറ്റിക്ക് കൈമാറുമോ എന്നതിലും വ്യക്തത ആവശ്യമാണ്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാകും തീരുമാനം.

അത്യാഹിതം അരികെ 
ടൗൺ റെയിൽവേ മേൽപാലത്തിൽ അടിയന്തരമായി കുഴികളെങ്കിലും നികത്തിയില്ലെങ്കിൽ ഏതു നിമിഷവും അത്യാഹിതം സംഭവിച്ചേക്കാം. പാലത്തിലെ കുഴിയിൽപെട്ട് ബസ് അടക്കം ആടിയുലയുന്ന സ്ഥിതിയുണ്ട്. ഉടമസ്ഥാവകാശത്തർക്കം പരിഹരിക്കുന്നതുവരെ കുഴി നികത്താതിരിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ടെങ്കിലും ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

English Summary:

The Palakkad Town Railway Overbridge is in dire need of repair due to numerous potholes, posing a serious safety risk for commuters. An ownership dispute between RBDCK and the PWD has left the bridge without maintenance for almost a year, despite repeated requests for action. This article highlights the urgent need for government intervention to ensure public safety and prevent potential accidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com