വാട്ടര്‍ അതോറിറ്റി വക പാതാളക്കുഴികള്‍; നന്നാക്കണമെന്ന് നാട്ടുകാർ
Mail This Article
വടക്കഞ്ചേരി∙ശുദ്ധജല പദ്ധതിക്കായി പൈപ്പ് ഇടാന്‍ വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴികള്‍ മൂടാതെ ഇട്ടത് പാതാളക്കുഴികളായി. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടും വാട്ടര്‍ അതോറിറ്റി തിരിഞ്ഞു നോക്കുന്നില്ല. വാട്ടര്‍ കണക്‌ഷന്‍ നല്‍കാന്‍ തുക കെട്ടിവെക്കുമ്പോള്‍ കുത്തിപ്പൊളിച്ച റോഡ് പൂര്‍വ സ്ഥിതിയിലാക്കാന്‍ വാട്ടര്‍ അതോറിറ്റി വന്‍തുക കൈപ്പറ്റുമ്പോള്‍ എടുത്ത കുഴി മണ്ണിട്ട് മൂടി സ്ഥലം വിടുകയാണ് പതിവെന്ന് നാട്ടുകാര്‍ ആരോപിച്ചു. കോണ്‍ക്രീറ്റ് ഉപയോഗിച്ച് കുഴികള്‍ മൂടണമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
എന്നാല്‍ തകര്‍ന്ന റോഡിലേക്ക് ആരും എത്തി നോക്കുന്നില്ല. മലയോര മേഖലയായ കിഴക്കഞ്ചേരി-വടക്കഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണംകുളം-കമ്മാന്തറ-വടക്കഞ്ചേരി റോഡ് കുഴികള്‍ മൂടി കോണ്‍ക്രീറ്റ് ചെയ്യാത്തതിനാല്‍ കണ്ണംകുളം, ചിറാംപാടം, പ്രധാനി, കമ്മാന്തറ, വടക്കഞ്ചേരി ഭാഗങ്ങളിലായി എട്ടു സ്ഥലങ്ങളിലാണ് റോഡ് തകര്‍ന്നു കിടക്കുന്നത്. ഇവിടെ വാഹനങ്ങള്‍ കുഴിയില്‍ പെട്ട് അപകടങ്ങളും നിത്യ സംഭവമായി. ചിലയിടങ്ങളില്‍ ക്വാറി വേസ്റ്റ് തട്ടി കരാറുകാരൻ സ്ഥലം വിട്ടു. ഇതോടെ മെറ്റലുകൾ റോഡിൽ നിരന്ന് റോഡ് തകര്‍ച്ച പൂര്‍ണമായി. ജല്‍ ജീവന്‍ പദ്ധതിക്കായി കുഴിച്ച ചാലുകളും പലഭാഗത്തും കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല.
വടക്കഞ്ചേരി ഗ്രാമം-തിരുവറ റോഡും വടക്കഞ്ചേരി എയുപി സ്കൂളിലേക്കുള്ള റോഡും ഇങ്ങനെ തകര്‍ന്നു കിടക്കുകയാണ്. പുതിയ റോഡുകള്‍ പോലും ശുദ്ധജലം എത്തിക്കാന്‍ എന്ന പേരില്‍ കുത്തിപ്പൊളിച്ച് കേടാക്കുമ്പോഴും പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും നോക്കുകുത്തിയായി നില്‍ക്കുകയാണ്. പാലക്കുഴിയിൽ നിന്നും പനംകുറ്റിയിൽ നിന്നും പച്ചക്കറികളും നാണ്യവിളകളുമായി വരുന്ന കർഷകരും ദുരിതത്തിലാണ്. ദിവസേന നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡിലെ പാതാളക്കുഴികള്‍ അടിയന്തരമായി അടയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.