ADVERTISEMENT

പാലക്കാട് ∙ ഓണത്തിനു ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ നിന്നുള്ള വരുമാനത്തിൽ വൻ കുറവ്. ടൂറിസം, ഡിടിപിസി, ജലസേചനം, വനം, ഫിഷറീസ് വകുപ്പുകളുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നായി ഓണക്കാലത്തു ടിക്കറ്റ് നിരക്കിലൂടെ ലഭിച്ചതു 80.80 ലക്ഷം രൂപയുടെ വരുമാനം. ഈ മാസം 13 മുതൽ 22 വരെയുള്ള തീയതികളിലെ കണക്കാണിത്. കഴിഞ്ഞ വർഷം 1.93 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയിരുന്നു.

അതേസമയം മലമ്പുഴ ഉൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നവീകരണവും വികസന പദ്ധതികൾ ഇല്ലാത്തതും ടൂറിസം മേഖലയെ ബാധിച്ചതായി ആക്ഷേപമുണ്ട്. വേനലവധിക്കാലത്തു കടുത്ത ചൂടായിരുന്നതിനാൽ സന്ദർശകരുടെ കുറവു കാരണം കാര്യമായ വരുമാനമുണ്ടായില്ല. ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്ന വ്യാപാരികൾ, ഹോട്ടൽ, ലോഡ്ജ്, വഴിയോരക്കച്ചവടക്കാർ എന്നിവർക്കും നഷ്ടമുണ്ടായി. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം. 30 ലക്ഷം രൂപ.

സൈലന്റ് വാലിയിൽ നിന്നു 12.30 ലക്ഷം രൂപയുടെ വരുമാനമുണ്ടായി. താമസ സൗകര്യം ഉൾപ്പെടെ ബുക്ക് ചെയ്ത വകയിലാണ് ഇത്. അതേസമയം കാടും വെള്ളച്ചാട്ടങ്ങളും പുഴയോരങ്ങളും തേടിയെത്തിയ സന്ദർശകരുടെ എണ്ണം ഇത്തവണ കൂടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൊല്ലങ്കോട് ഗ്രാമഭംഗി ആസ്വദിക്കാനാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്. സീതാർകുണ്ട് വെള്ളച്ചാട്ടം കാണാൻ പതിനായിരത്തിലേറെ സന്ദർശകരെത്തിയെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മലമ്പുഴയിലെ അകമലവാരത്തും അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിലും നല്ല തിരക്കുണ്ടായിരുന്നു.  

അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഓണത്തിനുണ്ടായ തിരക്ക്
അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഓണത്തിനുണ്ടായ തിരക്ക്

ടൂറിസം കേന്ദ്രങ്ങളിലെ സന്ദർശകരും വരുമാനവും
(13 മുതൽ 22 വരെ തീയതികളിലെ കണക്ക്) കഴിഞ്ഞ സീസണിലെ വരുമാനം ബ്രാക്കറ്റിൽ 
∙ മലമ്പുഴ ഉദ്യാനം
സന്ദർശകർ: 24,810, വരുമാനം: 6.74 ലക്ഷം രൂപ (14.10 ലക്ഷം രൂപ)
∙ കാഞ്ഞിരപ്പുഴ ഉദ്യാനം
സന്ദർശകർ: 9,548, വരുമാനം: 2.64 ലക്ഷം രൂപ (4.5 ലക്ഷം രൂപ)
∙ മംഗലംഡാം ഉദ്യാനം
സന്ദർശകർ: 5,539, വരുമാനം: 1.22 ലക്ഷം രൂപ (3.74 ലക്ഷം രൂപ)
∙ പോത്തുണ്ടി ഉദ്യാനം 
സന്ദർശകർ: 26,845, വരുമാനം: 4.80 ലക്ഷം രൂപ (6.10 ലക്ഷം രൂപ)
∙ മലമ്പുഴ ശിലോദ്യാനം
സന്ദർശകർ: 2,638, വരുമാനം: 53,172 (ഒരു ലക്ഷം രൂപ)
∙ പാലക്കാട് വാടിക ഉദ്യാനം
സന്ദർശകർ: 13,560, വരുമാനം: 2.63 ലക്ഷം (3.10 ലക്ഷം രൂപ)
∙ തൃത്താല വെളിയാങ്കല്ല് പൈതൃക പാർക്ക്
സന്ദർശകർ: 13,230, വരുമാനം: 2.30 ലക്ഷം (3.10 ലക്ഷം രൂപ)
∙ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം
സന്ദർശകർ: 2,870, വരുമാനം: 30 ലക്ഷം (44 ലക്ഷം രൂപ)
∙ സൈലന്റ് വാലി
സന്ദർശകർ: 1,872, വരുമാനം: 12.30 ലക്ഷം രൂപ (21.67 ലക്ഷം രൂപ)
∙ അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം
സന്ദർശകർ: 3,865, വരുമാനം: 1.37 ലക്ഷം (1.27 ലക്ഷം രൂപ)
∙ നെല്ലിയാമ്പതി ഗവ.ഓറഞ്ച് ഫാം
സന്ദർശകർ: 9,101, വരുമാനം: 2.05 ലക്ഷം രൂപ (3.10 ലക്ഷം രൂപ)
∙ മലമ്പുഴ പാമ്പു വളർത്തൽ കേന്ദ്രം
സന്ദർശകർ: 7,788, വരുമാനം: 1.10 ലക്ഷം രൂപ (1.78 ലക്ഷം രൂപ)
∙ മലമ്പുഴ അക്വേറിയം
സന്ദർശകർ: 4,315, വരുമാനം: 1.05 ലക്ഷം (3.05 ലക്ഷം രൂപ)
∙ തൊടുക്കാപ്പ് ഇക്കോ ടൂറിസം കേന്ദ്രം
സന്ദർശകർ: 1,295, വരുമാനം: 44,100 (64,700 രൂപ)
∙ ചൂലന്നൂർ മയിൽ സങ്കേതം
സന്ദർശകർ: 121, വരുമാനം: 4,200 (2,800 രൂപ)
∙ മീൻവല്ല വെള്ളച്ചാട്ടം
സന്ദർശകർ: 5265, വരുമാനം: 1.5 ലക്ഷം (1.5 ലക്ഷം)

താമസസൗകര്യമില്ലെന്നു പരാതി
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ആവശ്യത്തിനു താമസ സൗകര്യങ്ങളില്ലെന്നു പരാതി. കുറഞ്ഞ ചെലവിൽ താമസിക്കാൻ കേന്ദ്രങ്ങളില്ല. ജലസേചന വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും മുറികൾ ലഭിക്കാൻ ഓൺലൈൻ ബുക്ക് ചെയ്യണം. വിഐപി സന്ദർശകരുണ്ടെങ്കിൽ മുറി കിട്ടാനുള്ള സാധ്യത കുറവ്. വെബ്സൈറ്റ് തകരാറിലാകുന്നതു പതിവാണെന്നും പരാതിയുണ്ട്. 

കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ഓണത്തിനെത്തിയ സന്ദർശകർ
കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ഓണത്തിനെത്തിയ സന്ദർശകർ

വിദേശികളുടെ എണ്ണത്തിലും കുറവ്
സംസ്കാരവും കലയും പൈതൃകവും സംരക്ഷിക്കുന്ന കേന്ദ്രങ്ങളിൽ എത്തുന്ന വിദേശികളുടെ എണ്ണത്തിലും കുറവുണ്ടായതായി കണക്ക്. സാധാരണ ഇത്തരം കേന്ദ്രങ്ങളിലേക്കു വിദേശികൾ ഒട്ടേറെ എത്താറുണ്ടായിരുന്നതായി ട്രാവൽ ഏജൻസി അധികൃതർ പറയുന്നു. ഇത്തരം പദ്ധതികൾ പ്രോൽ സാഹിപ്പിക്കാൻ പദ്ധതികളില്ലാത്ത് ഈ മേഖലയെ തളർത്തിയെന്നാണ് ആക്ഷേപം. 

കെഎസ്ആർടിസി ബജറ്റ് ടൂറിസം വരുമാനം 
ഓണത്തോടനുബന്ധിച്ചുള്ള കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയിലൂടെ ലഭിച്ചതു 2.29 ലക്ഷം രൂപ. നെല്ലിയാമ്പതി, സൈലന്റ് വാലി, മലക്കപ്പാറ, കപ്പൽ യാത്ര ഉൾപ്പെടെ നാലു ട്രിപ്പുകളാണുണ്ടായിരുന്നത്. യാത്രക്കാരുടെ ആവശ്യ പ്രകാരം പഞ്ചപാണ്ഡപ ക്ഷേത്ര ദർശനം, മൂന്നാർ എന്നിവിടങ്ങളിലേക്കും സർവീസ് നടത്തി. ഓണക്കാലത്ത് അധിക സർവീസ് ഏർപ്പെടുത്തിയതിലൂടെ പാലക്കാട് കെഎസ്ആർടിസി ഡിപ്പോയ്ക്കു 67 ലക്ഷം രൂപ വരുമാനമുണ്ടായി.

English Summary:

Palakkad district witnessed a sharp fall in tourism revenue during the recent Onam festival. Factors like post-flood cancellations, lack of infrastructure development, and extreme heat deterred tourists. While natural attractions saw increased footfall, overall revenue plummeted compared to the previous year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com