അണക്കെട്ടു ടൂറിസം: സാധ്യതകൾ പ്രയോജനപ്പെടുത്താം
Mail This Article
പാലക്കാട് ∙ കടലില്ലാത്ത പാലക്കാടിനു ജലക്കാഴ്ചകളുടെ വിസ്മയം തീർക്കുന്നതാണ് ഓരോ അണക്കെട്ടുകളും. മലമ്പുഴ പോലെ ആയിരങ്ങളെ ആകർഷിക്കുന്ന അണക്കെട്ടുകൾ മുതൽ കാഴ്ചയുടെ വസന്തം ഒരുക്കുന്ന വലുതും ചെറുതുമായ ഒട്ടേറെ അണക്കെട്ടുകളും ജലസംഭരണികളായ ഏരികളും ജില്ലയിൽ ഉണ്ട്. ഈ അണക്കെട്ടുകളെ ഉൾപ്പെടുത്തി അണക്കെട്ടു ടൂറിസം സർക്യൂട്ട് പദ്ധതി വിനോദസഞ്ചാര വകുപ്പിന് ആരംഭിക്കാവുന്നതാണ്. ജില്ലയുടെ ടൂറിസം മേഖലയ്ക്ക് വലിയ ആകർഷകമായ പദ്ധതിയാകും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.
മലമ്പുഴ, വാളയാർ, മംഗലംഡാം, പോത്തുണ്ടി, മീങ്കര, ചുള്ളിയാർ, ശിരുവാണി, പറമ്പിക്കുളം തുടങ്ങിയ അണക്കെട്ടുകൾക്കു പുറമേ മൂലത്തറ, കമ്പാലത്തറ, വെങ്കലക്കയം ഏരികളും (ജലസംഭരണ സ്ഥലങ്ങൾ) സഞ്ചാരികളെ ആകർഷിക്കുന്നു. പാലക്കാടിന്റെ അണക്കെട്ടുകളുടെ മാതൃക ഒരുക്കുന്ന വാട്ടർ പാർക്കും ജല ടൂറിസം പദ്ധതിയും അടക്കം മൂലത്തറ റഗുലേറ്ററിനു സമീപം ടൂറിസം വകുപ്പ് 15 കോടി ചെലവിൽ ഒരുക്കുന്ന പദ്ധതി ഉടൻ ആരംഭിക്കാനൊരുങ്ങുകയാണ്.
നടപ്പാക്കാവുന്ന പദ്ധതികൾ
∙മലമ്പുഴയെ പ്രധാന കേന്ദ്രമായി ഉൾപ്പെടുത്തി മൂന്നോ നാലോ ഡാമുകൾ ഉൾപ്പെടുത്തിയുള്ള യാത്ര.
∙കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ സഹകരണത്തോടെ യാത്രാ പദ്ധതി നടപ്പാക്കാം.
∙കുട്ടികൾക്കുള്ള പാർക്കുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും നിലവിൽ ഇല്ലാത്ത അണക്കെട്ടുകളോടനുബന്ധിച്ച് ഇവ ആരംഭിക്കാം.
∙ശുചിമുറികൾ ആവശ്യത്തിനു വേണം.
∙പ്രാദേശിക ഭക്ഷണവിഭവങ്ങൾ കൂടി ലഭിക്കുന്ന കഫെറ്റീരിയകൾ ഒരുക്കാം. ഒപ്പം തന്നെ തദ്ദേശീയമായ ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ കുടുംബശ്രീകളുടെ സഹകരണത്തോടെ ആരംഭിക്കാം.
∙വിനോദപരിപാടികൾ ഓരോ അണക്കെട്ടിനോടു ചേർന്നും ആരംഭിക്കാം.