സുൽത്താൻപേട്ട വഴി കോർട്ട് റോഡിലേക്കു വാഹന ഗതാഗതം
Mail This Article
പാലക്കാട് ∙ തിരക്കില്ലാത്ത സമയങ്ങളിൽ ഹെഡ്പോസ്റ്റ് ഓഫിസിൽ നിന്നു സുൽത്താൻപേട്ട വഴി കോർട്ട് റോഡിലേക്കു നേരിട്ട് വാഹന ഗതാഗതം അനുവദിക്കുന്നതിനുള്ള പരീക്ഷണ ഓട്ടം ഉടനെന്നു നഗരഗതാഗത ഉപദേശക സമിതി അധ്യക്ഷ കൂടിയായ നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ. കഴിഞ്ഞ ദിവസം നടന്ന ഗതാഗത ഉപദേശക സമിതി യോഗത്തിലാണു തീരുമാനം. പരീക്ഷണം വിജയിച്ചാൽ നേരിട്ടുള്ള വാഹന ഗതാഗതം സ്ഥിരം സംവിധാനമാക്കും. തിരക്കു കൂടുതലുള്ള രാവിലെയും വൈകിട്ടും നിലവിലെ രീതി തുടരും. മുൻപെടുത്ത തീരുമാനം ഇതുവരെയും നടപ്പാക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും ഇനി അത് അനുവദിക്കില്ലെന്നും അധ്യക്ഷ വ്യക്തമാക്കി.
അതേ സമയം കൂടുതൽ ചർച്ച നടത്തി കുറ്റമറ്റരീതിയിലാക്കി ആവശ്യം പരിശോധിക്കാമെന്നാണ് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിന്റെ നിലപാട്. മുനിസിപ്പൽ ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാകുന്നതോടെ സുൽത്താൻപേട്ട വഴിയുള്ള ബസ് സർവീസുകളുടെ എണ്ണം കുറയും.സുൽത്താൻപേട്ട വഴി നേരിട്ട് കോർട്ട് റോഡിലേക്ക് വാഹന ഗതാഗതമെന്നതു യാത്രക്കാരുടെയും വ്യാപാരികളുടെയും വർഷങ്ങളായുള്ള ആവശ്യമാണ്. കാർ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ മാത്രമേ ഇതുവഴി നേരിട്ട് പോകാൻ അനുവദിക്കൂ. ബസ് സുൽത്താൻപേട്ടയിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് സ്റ്റേഡിയം സ്റ്റാൻഡ് വഴിയാണു പോകേണ്ടത്.
നഗര ഗതാഗതം സുഗമമാക്കാൻ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. പ്രധാനമായും ജില്ലാ ആശുപത്രിക്കു മുന്നിലെ വാഹന പാർക്കിങ് മാറ്റി കോട്ടമൈതാനത്തിനു ചുറ്റുമാക്കുന്നതും പരിഗണനയിലാണ്. ഇത്തരം പരിഷ്കാരങ്ങളിൽ ചർച്ച നടത്തിയാകും തീരുമാനം. നഗരസഭയ്ക്കു മുന്നിലെ റോഡ് അപകടരഹിതമാക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ആശുപത്രിക്കു മുന്നിലെ റോഡ് മുറിച്ചു കിടക്കാനും യാത്രക്കാർ ഏറെ കഷ്ടപ്പെടുന്നുണ്ട്. ഇതിനും പരിഹാരം കാണണം.